Thursday, September 10, 2009

തിരുസഭ തിരുത്തിയ ദൈവകല്‍പ്പനകള്‍?

ചര്‍ച്ചാവിഷയം: പഴയനിയമത്തിലെ പത്ത്‌ കല്‍പ്പനകളില്‍ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന രണ്ടാമത്തെ കല്‍പ്പന കത്തോലിക്കാസഭ നീക്കം ചെയ്യുകയും പത്താമത്തെ കല്‍പ്പന രണ്ടായി വിഭജിച്ച്‌ ഒന്‍പതും പത്തും കല്‍പ്പനകളാക്കി മാറ്റുകയും ചെയ്തു എന്ന് ചിലര്‍ വാദിക്കുന്നു. ഇത്തരത്തില്‍ പ്രായോഗികനേട്ടങ്ങള്‍ക്ക്‌ വേണ്ടി ദൈവകല്‍പ്പനകളെ പോലും തിരുത്തന്നവരാണ്‌ സഭാധികാരികള്‍ എന്ന് ഇവിടെ (click here) ആരോപിക്കുന്നു.

പ്രത്യക്ഷത്തില്‍, തിരുസ്സഭ ബൈബിളാണ്‌ തിരുത്തിയിരിക്കുന്നതെന്ന് തോന്നാമെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. കാരണം മുകളില്‍ തിരുത്തി എന്ന് ആരോപിക്കപ്പെടുന്ന പത്ത്‌ കല്‍പ്പനകള്‍ കത്തോലിക്കാ-ബൈബിളുകളിലും മാറ്റമൊന്നുമില്ലാതെ കാണാന്‍ സാധിക്കും. അതേസമയം കത്തോലിക്കാസഭയുടെ പ്രബോധനരേഖകളില്‍, ഉദാഹരണത്തിന്‌ CCC-യില്‍ (Catechism of Catholic Church) കാണുന്ന 10 കല്‍പ്പനകളിലാണ്‌ ഈ വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്‌. ഈ വ്യത്യാസങ്ങള്‍ സഭ അതേ പ്രബോധനരേഖയില്‍ അംഗീകരിക്കുയും അതിന്റെ കാരണം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്‌; "The division and numbering of the Commandments have varied in the course of history. The present catechism follows the division of the Commandments established by St. Augustine, which has become traditional in the Catholic Church"(CCC 2066). അതായത്‌ സഭയുടെ മതബോധനങ്ങള്‍ സഭാപിതാക്കന്മാരിലൂടെ സഭക്ക്‌ കൈമാറികിട്ടിയ പാരമ്പര്യങ്ങളേയും പ്രബോധനങ്ങളേയും അടിസ്ഥാനപ്പെടുത്തിയതാണ്‌. പക്ഷെ, ഈ മതബോധനത്തിലെ 10 കല്‍പ്പനകള്‍ എങ്ങനെ ബൈബിളിന്റെ ഉള്ളടക്കത്തില്‍ നിന്നും വ്യത്യസ്തമാകും? ഉത്തരം, ഉള്ളടക്കത്തില്‍ നിന്നും ഇത്‌ വ്യത്യസ്തമല്ല എന്നതാണ്‌, മറിച്ച്‌ അവയുടെ എണ്ണം തിരിച്ചുള്ള ക്രമീകരണത്തിലാണ്‌ വ്യത്യാസം.

ഇന്ന് യഹൂദരും ഓര്‍ത്തഡോക്സ്‌ സഭാവിഭാഗങ്ങളും കത്തോലിക്കരും വിവിധ പ്രൊട്ടസ്റ്റന്റ്‌ സഭാവിഭാഗങ്ങളും അനുശാസിക്കുന്ന പത്ത്‌ കല്‍പ്പനകളുടെ അടിസ്ഥാനം പുറപ്പാട്‌ 20: 2-17 വാക്യങ്ങളും, നിയമാവര്‍ത്തനം 5: 6-21 വാക്യങ്ങളുമാണ്‌. ഇവരാരും ഈ തിരുവചനഭാഗങ്ങള്‍ അതേപടി ഉപയോഗിച്ചല്ല പത്ത്‌ കല്‍പ്പനകളായി പഠിപ്പിക്കുന്നത്‌. ഉദാഹരണത്തിന്‌, പുറപ്പാട്‌ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ കല്‍പ്പനയുടെ ഉറവിടം പരിശോധിക്കാം; "മുകളില്‍ ആകാശത്തിലൊ താഴെ ഭൂമിയിലൊ ഭൂമിക്കടിയിലോ ജലത്തിലൊ ഉള്ള ഒന്നിന്റേയും പ്രതിമയൊ സ്വരൂപമോ നീ നിര്‍മ്മിക്കരുത്‌; അവയ്ക്ക്‌ മുന്‍പില്‍ പ്രണമിക്കുകയൊ അവയെ ആരാധിക്കുകയൊ ചെയ്യരുത്‌, എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌ അസഹിഷ്ണുവായ ദൈവമാണ്‌. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക്‌ അവരുടെ മക്കളെ മൂന്നും നാലും തലമുറ വരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട്‌ ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും"(പുറപ്പാട്‌ 20: 4-6). പക്ഷെ രണ്ടാമത്തെ കല്‍പ്പനയായി ഭൂരിഭാഗം പേരും പഠിപ്പിക്കുന്നത്‌ "വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌" എന്നു മാത്രമാണ്‌. അതായത്‌, പത്ത്‌ കല്‍പ്പനകള്‍ പ്രതിപാദിക്കുന്ന വിവിധ വിശ്വാസസമൂഹങ്ങളുടെ കുറിപ്പുകളില്‍ ഭൂരിഭാഗവും ഇത്തരം വെട്ടിച്ചുരുക്കലുകളിലൂടെ ഉണ്ടായിട്ടുള്ളതാണ്‌. ഇത്തരം വെട്ടിചുരുക്കലുകള്‍ ന്യായമാണൊ എന്നു ചോദിച്ചാല്‍ ഈശൊ തന്നെ 10 കല്‍പ്പനകളെ രണ്ടായി ചുരുക്കി ആളുകളെ പ്രബോധിപ്പിക്കുന്നത്‌ സുവിശേഷത്തില്‍ കാണാം (മത്തായി 22:36-40). വിശ്വാസികള്‍ക്ക്‌ കല്‍പ്പനകള്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും അവ ഓര്‍മ്മിച്ചുവെയ്ക്കാനും അടിസ്ഥാന ആശയത്തിന്‌ കൂടുതല്‍ ശ്രദ്ധ ലഭിക്കാനും ഇത്‌ വളരെ സഹായകമാണ്‌. അതേസമയം, കത്തോലിക്ക പാരമ്പര്യത്തില്‍ രണ്ടാം പ്രമാണം ചുരുങ്ങി അപ്രത്യക്ഷമായതായി തോന്നാം. അതിന്റെ കാരണങ്ങളിലേക്ക്‌ വഴിയേ വരാം. വാസ്തവത്തില്‍, ഈ പത്ത്‌ കല്‍പ്പനകളും ബൈബിളില്‍ പ്രത്യേകമായ ഒരു വിഭജനമൊ കൃമീകരണമൊ കൂടാതെ കൂടികുഴഞ്ഞാണ്‌ കിടക്കുന്നത്‌. ഉദാഹരണത്തിന്‌, പുറപ്പാട്‌ 20: 2-17 വാക്യങ്ങളില്‍, 10 കല്‍പ്പനകളടങ്ങിയ ഭാഗം ശ്രദ്ധിച്ചാല്‍ അതില്‍ 10-ന്‌ പകരം 14-ഓളം പ്രസ്താവനകള്‍ കാണാന്‍ കാഴിയും. ഇന്ന് ഓരൊ വാചകങ്ങള്‍ക്കും കാണപ്പെടുന്ന അക്കങ്ങളുടെ ക്രമീകരണം ക്രിസ്തുവിന്‌ ശേഷമുള്ള ബൈബിള്‍ പണ്ഡിതരുടെ പ്രവര്‍ത്തനഫലമാണ്‌. അതായത്‌, നിര്‍ഭാഗ്യവശാല്‍ പഴയമിയമത്തിന്റെ അന്തസത്തയായ 10 കല്‍പ്പനകളെ സംബന്ധിച്ചുപോലും ബൈബിളില്‍ അവ്യക്തതകളുണ്ട്‌. ഇവിടെയാണ്‌ ബൈബിള്‍ വ്യാഖ്യാനത്തിന്റെ സങ്കീര്‍ണ്ണത കുടികൊള്ളുന്നത്‌. ബൈബിള്‍ വ്യഖ്യാനിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പത്ത്‌ കല്‍പ്പനകള്‍ക്കും ബാധകമാണ്‌, ഈ മാനദണ്ഡങ്ങള്‍ ചുരുക്കരൂപത്തില്‍ ഇവിടെ കുറിച്ചിട്ടുണ്ട്‌.

വീണ്ടും അടിസ്ഥാനചോദ്യത്തിലേക്ക്‌ വരാം, എന്തുകൊണ്ട്‌ കത്തോലിക്കരുടെ മതബോധനത്തില്‍ രണ്ടാമത്തെ കല്‍പ്പന അപ്രത്യക്ഷമായി? ഉത്തരം വളരെ ലളിതമാണ്‌, കാരണം കത്തോലിക്കരുടെ ബൈബിള്‍ വ്യഖ്യാനമനുസരിച്ച്‌ രണ്ടാമത്തെ കല്‍പ്പന ഒന്നാമത്തേതില്‍ കുടികൊള്ളുന്നു. "നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌" എന്ന ഒന്നാമത്തെ കല്‍പ്പനയില്‍ "വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌" എന്ന കല്‍പ്പനയുടെ പൊരുള്‍ അടങ്ങിയിരിക്കുന്നു. ഈ രണ്ട്‌ കല്‍പ്പനകളും അത്‌ നല്‍കപ്പെട്ട സാഹചര്യത്തിലാണ്‌ മനസ്സിലാക്കേണ്ടത്‌ അഥവാ കത്തോലിക്കാസഭ മനസ്സിലാക്കുന്നത്‌. അന്ന് ഇസ്രായേല്‍ ജനത്തിന്‌ ചുറ്റും നിലവിലിരുന്ന വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടുള്ള അന്യദൈവങ്ങളോടുള്ള ആരാധനയേയാണ്‌ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കരുത്‌ എന്ന കല്‍പ്പനയിലൂടെ ദൈവം എതിര്‍ക്കുന്നത്‌. കാരണം വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്‌ ആരാധിക്കുന്നത്‌ ഏകദൈവവിശ്വാസത്തിന്‌ എതിരാണ്‌, ദൈവത്തിന്‌ പുറമേ മറ്റ്‌ വസ്തുക്കളിലൊ ബിംബങ്ങളിലോ മറ്റൊരു ശക്തിയെ അവര്‍ അംഗീകരിക്കുന്നതിന്‌ തുല്ല്യമാണിത്‌. ഇത്തരത്തില്‍ വിഗ്രഹാരാധനയും ബഹുദൈവാരാധനയും ഒന്നാണെന്നും, ഒന്നും രണ്ടും കല്‍പ്പനകള്‍ പരസ്പരപൂരകങ്ങളാണെന്നും മനസ്സിലാക്കാം. അതെസമയം, പിന്നീടൊരിക്കലും ഇസ്രായേല്‍ ജനത വിഗ്രങ്ങള്‍ നിര്‍മ്മിക്കരുതെന്നാണ്‌ ദൈവം കല്‍പ്പിച്ചത്‌ എന്ന് ഇതില്‍ നിന്നും അനുമാനിക്കാനാവില്ല, വിഗ്രഹങ്ങളെ ആരാധിക്കരുത്‌ എന്നാണ്‌ ദൈവികകല്‍പ്പനയുടെ ഉള്ളടക്കം. മറിച്ചായിരുന്നെങ്കില്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകും. കാരണം, വിശുദ്ധഗ്രന്ധത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൈവം തന്നെ ഇസ്രായേല്യരോട്‌ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വിഗ്രഹങ്ങളും മറ്റ്‌ അനുഷ്ഠാനവസ്തുക്കളുമൊക്കെ നിര്‍മ്മിക്കാന്‍ ആവശ്യപെടുന്നതായി കാണാം. വാഗ്ദാനപേടകത്തിന്റെ ഇരുവശത്തായി പ്രതിഷ്ഠിക്കാനാവശ്യപ്പെട്ട മാലാഖമാരുടെ സുവര്‍ണ്ണ പ്രതിമകളും (പുറപ്പാട്‌ 25:17-19), മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചള സര്‍പ്പത്തിന്റെ രൂപവും (സംഖ്യ 21), സോളമന്റെ ദൈവാലയനിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങളിലുമെല്ലാം (1 ദിനവൃത്താന്തം 28:18-20) ഈ യാഥാര്‍ത്ഥ്യം ദര്‍ശിക്കാനാവും. ഇവയൊന്നും ആരാധിക്കപ്പെടാന്‍ വേണ്ടിയല്ല ദൈവം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്‌. ഇവയിലൂടെ ഏകദൈവത്തിന്റെ അദൃശ്യമായ സാമീപ്യസ്മരണ അവരില്‍ നിതാന്തം ഉണര്‍ത്തുന്നതിനും ദൈവാരാധനക്ക്‌ സഹായകമായ ചില അചാരാനുഷ്ഠാനങ്ങള്‍ക്ക്‌ വേദിയൊരുക്കാനുമായിരുന്നു.

മേല്‍പ്പറഞ്ഞതൊക്കെ സൗകര്യപ്രകാരം വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കാനും പണം സമ്പാദിക്കാനുമുള്ള സഭയുടെ തന്നെ വ്യാഖ്യാനമല്ലെ എന്ന ചോദ്യം ആവര്‍ത്തിച്ചാല്‍ നിസംശയം അല്ല എന്ന് പറയാന്‍ കഴിയും. കാരണം വിശുദ്ധ ആഗസ്തീനോസ്സ്‌ പുറപ്പാട്‌ പുസ്തകം വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ പത്ത്‌ കല്‍പ്പനകളുടെ ഈ ക്രമീകരണം നൂറ്റണ്ടുകള്‍ക്ക്‌ മുന്‍പ്‌ തന്നെ സഭയില്‍ നിലവില്‍ വന്നത്‌, പ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തില്‍ പെട്ട ലൂഥറന്‍ സഭയും ഈ ക്രമീകരണമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. വിഗ്രഹാരാധനയെ അന്നും ഇന്നും സഭ നിശിതമായി എതിര്‍ക്കുന്നുണ്ട്‌. നാം ചര്‍ച്ചാവിഷയമാക്കിയ അതേ പ്രബോധനരേഖയില്‍ ഇപ്രകാരം കാണാം: "Idolatry is a perversionof man's innate religious sense. An Idolater is someone who transfers his indestructible notion of God to anything other that God" (CCC 2114). കത്തോലിക്കര്‍ വിഗ്രഹാരാധകരാണ്‌ എന്ന ആരോപണത്തിന്റെ അടിസ്ഥാനം ഒരു കഷണം കല്ലിലൊ മരത്തിലൊ കൊത്തിയ രൂപങ്ങളെയൊ ഛായചിത്രങ്ങളെയോ അവര്‍ ദൈവമായിട്ടല്ല കാണുന്നത്‌ എന്ന തിരിച്ചറിവില്ലായ്മയാണ്‌. ഈ വിഗ്രഹങ്ങള്‍ക്ക്‌ ഉടവു സംഭവിച്ചാലും വിശ്വാസിയുടെ ഹൃദയത്തിലെ ദൈവം ഉടയുകയില്ല. കാരണം അവര്‍ക്കത്‌ ദൈവത്തെ ഓര്‍മ്മിക്കാനും ബഹുമാനിക്കാനുമുള്ള ഒരു അടയാളമോ വേദിയോ മാത്രമാണ്‌. തിരുസ്സഭ ആരേയും ഇത്തരം രൂപങ്ങളെ വണങ്ങാന്‍ നിര്‍ബന്ധിക്കുന്നില്ല (ആരാധനയും വണക്കവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ബ്ലോഗില്‍ പലരും ചര്‍ച്ച ചെയ്തിട്ടുള്ളതുകൊണ്ട്‌ ഞാനത്‌ മനപൂര്‍വ്വം ഒഴിവാക്കുകയാണ്‌). ഇവയൊന്നും കൂടാതെ ഒരുവന്‌ ദൈവത്തെ ആരാധിക്കാന്‍ കഴിയുമെങ്കില്‍ അവന്‍ അപ്രകാരം ആരാധിക്കുക. അതെസമയം, ഉദാഹരണത്തിന്‌ ഒരു വൃദ്ധസ്ത്രീ ഏതെങ്കിലും തിരുസ്വരൂപത്തിന്റെ മുന്‍പില്‍ ഭക്തിപുര്‍വ്വം തിരിതെളിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ ആ വല്ല്യമ്മയേക്കാളും വിശ്വാസം എനിക്കുണ്ടെന്ന് പറയാനാവില്ല. ആ അമ്മയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസത്തിന്റെ ലാളിത്യമായിരിക്കണം വിധവയുടെ കൊച്ചുകാശുപോലെ ദൈവത്തിന്‌ കൂടുതല്‍ പ്രീതികരം.

ഓരോ മനുഷ്യനും സ്ഥലകാല പരിമിതികളില്‍ ജീവിക്കുന്നവനാണ്‌. അപരിമേയനെക്കുറിച്ച്‌ അവന്‍ ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍ ഈ പരിമിതികളെ ഭേദിക്കാന്‍ അവനെ സഹായിക്കുന്ന അവന്റെതന്നെ കലാപരമായ സൃഷ്ടികളെ ഉപയോഗിക്കുന്നതില്‍ തെറ്റ്‌ കണാനാവില്ല, സംഗീതവും ഇതിലുള്‍പ്പെടും. പ്രത്യേകിച്ച്‌, ഇവ കേവലം ഭാവനാസൃഷ്ടികള്‍ ആവാതെ, അവന്റെ വിശ്വാസം ഉറവകൊള്ളുന്ന ദൈവികവെളിപ്പെടുത്തലുകള്‍ക്ക്‌ അനുസരിച്ചാണ്‌ അവനത്‌ ചെയ്യുന്നതെങ്കില്‍. യേശുവിന്റെ മനുഷ്യാവതാരമാണ്‌ ഇത്തരം സൃഷ്ടികള്‍ക്കുള്ള കത്തോലിക്കരുടെ അടിസ്ഥാന കാരണം. യേശു ഒരു കാലഘട്ടത്തില്‍ ജനിച്ച്‌ ജീവിച്ചിട്ടുണ്ടെങ്കില്‍ അന്ന് ജീവിച്ചിരുന്നവര്‍ നഗ്നനേത്രങ്ങള്‍ കൊണ്ട്‌ യേശുവിനെ കണ്ടിട്ടുണ്ടെങ്കില്‍ ഇന്ന് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കും ആ 'ജീവിതചിത്രങ്ങള്‍' അറിയാനുള്ള അവകാശം ഉണ്ട്‌, അത്‌ വരും തലമുറക്ക്‌ പകര്‍ന്ന് കൊടുക്കേണ്ടതുമുണ്ട്‌. ഉണ്ണീശോയെ പൂല്‍ക്കൂട്ടില്‍ ആരാധിക്കുന്ന മൂന്ന് രാജാക്കന്മാരുടെ ചിത്രം സുവിശേഷം പ്രതിപാദിക്കുന്നുണ്ട്‌. ഇന്നും പുല്‍കൂടുകളൊരുക്കുകയും ഉണ്ണീശോയെ അതില്‍ പ്രതീകാത്മകമായി പ്രതിഷ്ഠിക്കുകയും അതിനെ വണങ്ങുകയും ചെയ്യുമ്പോള്‍ ഈ ചരിത്രസത്യങ്ങളാണ്‌ ഒരിക്കല്‍കൂടി വിശ്വാസിയുടെ ജീവിതത്തിലേക്ക്‌ പ്രതിഫലിക്കുന്നത്‌.

ദൈവം തന്നെതന്നെ വെളിപ്പെടുത്തന്നതിന്‌ മുന്‍പാണ്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കരുതെന്ന് കല്‍പ്പിച്ചത്‌. പിന്നീട്‌ ദൈവം തന്നെ മനുഷ്യനായി സ്വയം വെളിപ്പെടുത്തിയെങ്കില്‍ അത്‌ എല്ലാവര്‍ക്കും സംലഭ്യമാവന്‍ വേണ്ടികൂടിയാവണം, ബാഹ്യമായ ഒരു ചിത്രത്തേക്കാളുപരി അതിന്റെ എല്ലാ ആന്തരികാരത്ഥങ്ങളോടും കൂടിയാവണം ഈ സംലഭ്യത ചരിത്രത്തില്‍ തുടരാന്‍. അതിനായ്‌ തിരുവചനവും പാരമ്പര്യങ്ങളും ആരാധനാക്രമവും സംഗീതവും തിരുസ്വരൂപങ്ങളും ഒക്കെ ഉപാധിയാക്കാവുന്നതാണ്‌. യേശുവിനെ ധീരമായി അനുഗമിച്ച പുണ്യവാന്മാരുടെ ജീവിതവും വിവിധരീതികളില്‍ ചിത്രീകരിക്കുകയും വണങ്ങുകയും ചെയ്യുമ്പോഴും ക്രിസ്തുവിന്റെ ജീവിതചിത്രമാണ്‌ അവരിലുടെ വിശ്വാസികളിലേക്ക്‌ പകരപ്പെടുന്നത്‌. ചിലയിടങ്ങളിലെങ്കിലും ഈ ലക്ഷ്യങ്ങള്‍ പരാജയപ്പെടുന്നുണ്ട്‌ എന്ന് ഞാനും അംഗീകരിക്കുന്നു, ഒപ്പം ആചാരാനുഷ്ഠാനങ്ങളുടെ അന്ധമായ ആവര്‍ത്തനങ്ങളിലേക്ക്‌ വിശ്വാസികളും സഭാനേതൃത്വവും 'പ്രായോഗികബുദ്ധിയോടെ' ചുരുങ്ങാറുണ്ട്‌. അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിന്‌ ഇത്തരം ചര്‍ച്ചകള്‍ കാരണമാകുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.

പത്താമത്തെ കല്‍പ്പനയെങ്ങനെ രണ്ടായി മാറി എന്നതുകൂടി ചുരുക്കത്തില്‍ പരിശോധിക്കാം. നിയമാവര്‍ത്തനം അഞ്ചാമധ്യായത്തിലെ 21-ാ‍ം വാക്യമാണ്‌ ഈ രണ്ട്‌ കല്‍പ്പനകളുടേയും അടിസ്ഥാനം. ഇവയെ വിഭജിക്കാന്‍ ഒരു കാരണം യഹുദപാരമ്പര്യത്തിലെ 'പത്ത്‌ കല്‍പ്പനകള്‍' എന്ന ചരിത്രപരമായ സംഖ്യക്രമം കത്തോലിക്കാ പാരമ്പര്യത്തിലും നിലനിറുത്തുക എന്നതാവണം. അതിനുപരിയായി, ഈ വാക്യങ്ങളുടെ വിഭജനത്തിലൂടെ അന്യന്റെ ഭാര്യയോടുള്ള മോഹത്തേയും(lust)അന്യന്റെ വസ്തുക്കളോടുള്ള മോഹത്തേയും(greed) രണ്ടായി കാണുന്നു. പുറപ്പാട്‌ പുസ്തകത്തിലെ സാംസ്കാരികപശ്ചാത്തലത്തില്‍ ഒരു വ്യക്തിയുടെ ഭാര്യമാര്‍ക്കും അവന്റെ കന്നുകാലികള്‍ക്കും വസ്തുക്കള്‍ക്കുമൊക്കെ തുല്ല്യസ്ഥാനമാണ്‌ നല്‍കിയിരുന്നത്‌. അതില്‍നിന്ന് വ്യത്യസ്ഥമായി ഈ വിഭജനം വിവാഹബന്ധത്തിനും, ഏകഭാര്യസമ്പ്രദായത്തിനും, സ്ത്രീക്കും പുതിയനിയമത്തിലേതു പോലെ കൂടുതല്‍ ശ്രേഷ്ഠത നല്‍കുകയാണ്‌.

വിഗ്രഹങ്ങളുണ്ടാക്കരുത്‌ എന്ന ദൈവകല്‍പ്പനയെ തന്നെ വിഗ്രഹമാക്കിയാല്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്കുത്തരമാണ്‌ നാം കണ്ടുകഴിഞ്ഞത്‌. ദൈവവചനം ബൈബിളില്‍ അടങ്ങിയിരിക്കുന്നു അഥവാ മനുഷ്യഭാഷയില്‍ എഴുതപ്പെട്ട ദൈവവചനമാണ്‌ വിശുദ്ധഗ്രന്ധത്തിലെ വരികള്‍ എന്നത്‌ മറക്കാതിരിക്കാം. ഈ വരികളെ നമുക്ക്‌ വിഗ്രഹമാക്കി ആരാധിക്കാതിരിക്കാന്‍ പരിശ്രമിക്കാം, മറിച്ച്‌ യഥാര്‍ത്ഥ ദൈവവചനത്തെ ജീവിതമാക്കി മാറ്റി ആരാധിക്കാം. എല്ലായ്പ്പോഴും സമഗ്രമായ ഒരു വീക്ഷണം ബൈബിള്‍ നിരൂപണത്തിന്‌ അത്യന്താപേക്ഷിതമാണ്‌. മാത്രമല്ല, ബൈബിളിലെ ഈ പത്ത്‌ കല്‍പ്പനകള്‍ യഹൂദരുടേയൊ, ക്രിസ്ത്യാനികളുടെയൊ മാത്രം അവകാശവുമല്ല. ജാതിമതരാഷ്ട്രഭേദ്യമേന്ന്യെ മനുഷ്യമനസാക്ഷിയിലെഴുതപ്പെട്ട നിയമത്തിന്റെ (Natural Law) ചിത്രീകരണമാണ്‌ ഈ കല്‍പ്പനകളില്‍ ഭൂരിഭാഗവും, അവ രാഷ്ട്ര നിയമങ്ങളായിട്ടും മതനിയമങ്ങളായിട്ടും വ്യക്തിനിയമങ്ങളായിട്ടും ലോകത്ത്‌ അനുശാസിക്കപ്പെടുന്നുണ്ട്‌. അത്‌ എങ്ങനെ ഉള്‍കൊള്ളണമെന്ന് അതാത്‌ രാജ്യങ്ങളൊ മതങ്ങളൊ സഭാവിഭാഗങ്ങളൊ തീരുമാനിക്കട്ടെ.

28 comments:

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയപ്പെട്ടവരെ,
'നമ്മുടെ ബൂലോകം' 'നാട്ടുകാരനിലൂടെ' തുടങ്ങിവച്ച ചര്‍ച്ചക്കുള്ള എന്റെ പ്രതികരണം വിശദമായി ഏഴുതേണ്ടിവന്നതിനാലും എന്റെ സമയപരിമിതി ചര്‍ച്ചയില്‍ സജീവമാകാന്‍ എന്നെ അനുവദിക്കാത്തതുകൊണ്ടുമാണ്‌ ഇങ്ങനെ സ്വതന്ത്രമായി പ്രസിദ്ധീകരിച്ചത്‌. ഇതിന്മേല്‍ ഒരു തര്‍ക്കത്തിന്‌ ഞാനില്ല, വേറൊന്നും കൊണ്ടല്ല ഈ വിഷയത്തെക്കുറിച്ച്‌ എനിക്ക്‌ ഇതില്‍ കൂടുതല്‍ വിവരമില്ലാഞ്ഞിട്ടാ... എഴുതിയവയെക്കുറിച്ച്‌ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ പരിശ്രമിക്കാം. സ്നേഹപൂര്‍വ്വം, സഞ്ചാരി

Anonymous said...

ആദ്യമായി ഇത്രയും ആധികാരികമായ ഒരു വിവരണത്തിനു നന്ദി. വളരെയേറെ വിശ്വാസികളുടെ ഉള്ളിലുള്ള വലിയ ഒരു സംശയത്തെയാണു എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയേയും പുരോഹിതരേയും അതിലെ വിശ്വാസികളെയും അപമാനിക്കുന്നതും കുറ്റം പറയുന്നതും ഒരു ശൈലിയാക്കിയിരിക്കുന്ന ഈ കാലത്ത് ഇതു പൊലൊരു ബ്ലോഗിന്റെ പ്രാധാന്യം വളരെ വലുതാണ്. ഈ ബ്ലോഗ് ഇതുവരെ എന്റെ കണ്ണില്‍ പെടാതെ പോയത് എന്താണെന്നു എനിക്കറിയില്ല. എങ്കിലും ഇന്നു മുതല്‍ ഞാന്‍ ഇവിടെ സ്ഥിരം സന്ദര്‍ശകനായിരിക്കും.

കാപ്പിലാന്‍ said...

വളരെ നന്നായി ഈ മറുപടി . ഒരു പാട് നാളായി കണ്ടിട്ട് .ഇപ്പോള്‍ എവിടെയാണ് / റോമില്‍ തന്നെയോ ?

Manoj മനോജ് said...

"കത്തോലിക്കര്‍ വിഗ്രഹാരാധകരാണ്‌ എന്ന ആരോപണത്തിന്റെ അടിസ്ഥാനം ഒരു കഷണം കല്ലിലൊ മരത്തിലൊ കൊത്തിയ രൂപങ്ങളെയൊ ഛായചിത്രങ്ങളെയോ അവര്‍ ദൈവമായിട്ടല്ല കാണുന്നത്‌ എന്ന തിരിച്ചറിവില്ലായ്മയാണ്‌. ഈ വിഗ്രഹങ്ങള്‍ക്ക്‌ ഉടവു സംഭവിച്ചാലും വിശ്വാസിയുടെ ഹൃദയത്തിലെ ദൈവം ഉടയുകയില്ല."
ഈ അറീവ് പക്ഷേ കേരളത്തിലെ പല ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കും മനസ്സിലായിട്ടില്ല എന്ന് അടുത്തിടെ നടന്ന സംഭവങ്ങള്‍ വെളിവാക്കുന്നില്ലേ?

വിഗ്രഹ ആരാധന എന്നത് ഇന്ത്യന്‍ കോണ്ടസ്റ്റില്‍ നിന്ന് - പ്രത്യേകിച്ച് “ഹിന്ദു” മതാചാരത്തെ മുന്‍ നിറുത്തി - ചിന്തിക്കുന്നതു കൊണ്ടാണ് ക്രിസ്ത്യാനികള്‍ കുരിശിനെയും, പ്രതിമകളെയും, പടങ്ങളെയും “ആരാധിക്കുന്നു” എന്നും മുസ്ലീമുകള്‍ കബയുടെയും, തിരുവചനങ്ങളുടെയും പടം വെച്ച് “ആരാധിക്കുന്നു” എന്നും “തെറ്റ്ധരിക്കപ്പെടുന്നത്” എന്നതല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്!

Anonymous said...

സര്‍,
സഭ വിഗ്രഹാരാധന നടത്തുന്നൊ ഇല്ലയോ എന്നതൊന്നും ഞങ്ങള്‍ക്കൊരു പ്രശന്മല്ല...

വിഗ്രഹാരാധന മൂലം സ്വര്‍ഗ്ഗരാജ്യത്തിനര്‍ഹരല്ലാത്ത 80 കോടി വരുന്ന ഭാരതീയരായ ഞങ്ങളേയും സ്വര്‍ഗപ്രാപ്തി കിട്ടാതെ അലയുന്ന ഞങ്ങളുടെ മരിച്ചു പോയ പിതാമഹന്മാരേരും രക്ഷിക്കാനുള്ള മഹത്തായ കര്‍മ്മത്തില്‍ നിരതനായി ഞങ്ങളെ എത്രയും പെട്ടെന്നു രക്ഷിക്കൂ‍...

വിഗ്രഹങ്ങള്‍ തുലയട്ടേ വിശുദ്ധന്മാര്‍ വാഴട്ടേ...

സജി said...

ഫാദര്‍,
ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ സന്തോഷം!

സാധാരണ പുലര്‍ത്താറുള്ള ഓപ്പണ്‍നെസ്സ്,ഫാദര്‍ ഈ വിഷയത്തില്‍ പുലര്‍ത്തിയില്ല എന്നു പറഞ്ഞുകൊള്ളട്ടെ.
പരിമിതികള്‍ മനസിലാക്കാം. പക്ഷേ, താങ്കള്‍ അതിനെ ഉള്‍ക്കൊണ്ടിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

കുറെ കമെന്റുകള്‍ അവിടെ ഇട്ടതുകൊണ്ട് ഫാദറിന്റെ പോസ്റ്റിന്റെ മറുപടിയും ഒറിജിനല്‍ പോസ്റ്റില്‍ തന്നെയിടുന്നു.

ഇവിടെ വായിക്കാം

സുബിന്‍ പി റ്റി said...

വിഗ്രഹ ആരാധന എന്നത് ഇന്ത്യന്‍ കോണ്ടസ്റ്റില്‍ നിന്ന് - പ്രത്യേകിച്ച് “ഹിന്ദു” മതാചാരത്തെ മുന്‍ നിറുത്തി - ചിന്തിക്കുന്നതു കൊണ്ടാണ് ക്രിസ്ത്യാനികള്‍ കുരിശിനെയും, പ്രതിമകളെയും, പടങ്ങളെയും “ആരാധിക്കുന്നു” എന്നും മുസ്ലീമുകള്‍ കബയുടെയും, തിരുവചനങ്ങളുടെയും പടം വെച്ച് “ആരാധിക്കുന്നു” എന്നും “തെറ്റ്ധരിക്കപ്പെടുന്നത്” എന്നതല്ലേ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്!
അങ്ങനെ തെറ്റിധരിക്കുന്നവരെ കുറ്റം പറയാന്‍ ഒക്കുമോ? പെരുന്നാള്‍ വരുമ്പോള്‍ വിഗ്രഹങ്ങള്‍ ഓ അല്ല തിരു സ്വ രൂപങ്ങള്‍ പൊക്കി എടുത്തു പ്രദക്ഷിണം നടത്തുന്നു. ധൂപം അര്‍പ്പിക്കുന്നു. തൊട്ടു വണങ്ങുന്നു. മുത്തുന്നു. ഇതൊക്കെ പിന്നെ എന്താണ്? ഇക്കാര്യത്തില്‍ ഹിന്ദു വിശദീകരണം തന്നെ ആണ് എനിക്കിഷ്ടം, അവര്‍ പറയുന്നു തങ്ങള്‍ തൂണിലും തുരുമ്പിലും സകല ചരാചരങ്ങളിലും സഹാജീവിയിലും ദൈവത്തെ കാണുന്നു. ഈ ഒറ്റ വാചകം തന്നെ ആള്‍ ദൈവങ്ങളെ പോലും വിശദീകരിക്കാന്‍ പ്രാപ്തമല്ലേ? ദൈവ ലക്ഷണങ്ങളില്‍ പ്രധാനം ആണ് ദൈവം അരൂപി ആണ് എന്നത്. അപ്പൊ ഈ സ്വരൂപം എങ്ങനെ ഉണ്ടാക്കി? കുരിശു പോട്ടെ, അതില്‍ കിടക്കുന്ന യേശുവിന്റെ മുഖത്തിന്റെ ഷേപ്പ് സ്റ്റാന്‍ഡേര്‍ഡ് എന്താണ്? എന്റെ വീക്ഷണം വിഗ്രഹാരാധന സര്‍വ സാധാരണ മായിരുന്ന ഒരു സമൂഹത്തിലേക്കു പുതിയ ഒരു ആശയം വന്നപ്പോള്‍ അതിനെ ഏവര്‍ക്കും സ്വീകാര്യം ആകുന്ന തരത്തില്‍ ഒന്ന് വളചെടുതതാണ് എന്നാണു. അങ്ങനെ ആരാധന വണക്കവും വിഗ്രഹം തിരു സ്വരൂപവും ആയി.

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

അനോണി,
ഒരു കുറിപ്പെഴുതി കഴിഞ്ഞാലുള്ള ഉത്‌കണ്ഠ വായനക്കാര്‍ക്ക്‌ എഴുതിയവ വ്യക്തമാകുമോ എന്നതാണ്‌. അതവസാനിപ്പിച്ച താങ്കളുടെ കമന്റിനു നന്ദി.

പ്രിയ കാപ്പിലാന്‍,
നന്ദി... ഇപ്പോള്‍ കുറച്ചുനാളായി ജര്‍മ്മനിയിലാണ്‌.

പ്രിയ മനോജ്‌,
താങ്കള്‍ പറഞ്ഞത്‌ വളരെ ശരിയാണെന്ന് എനിക്കും തോന്നുന്നു, നന്ദി.

അനൊണി-2,
താങ്കളെ അങ്ങനെയേതെങ്കിലും ക്രിസ്തീയ സമൂഹം ധരിപ്പിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അവരോട്‌ ക്ഷമിക്കുക. എന്തായാലും, ഞാന്‍ അവരിലൊരാളല്ല.

പ്രിയ സജി,
നന്ദി... ഈ പ്രതിപക്ഷ ബഹുമാനത്തിന്‌.

പ്രിയ സുബിന്‍,
പറഞ്ഞതില്‍ കഴമ്പുണ്ട്‌, പക്ഷെ 'വളച്ചെടുത്തു' എന്നു പറയുന്നതിനേക്കാള്‍ അന്നു നിലവിലിരുന്ന ആരാധനാക്രമത്തിന്റെ നല്ല വശങ്ങള്‍ ക്രീസ്തീയമായി സ്വാംശീകരിച്ചെടുത്തു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.

ആള്‍ദൈവങ്ങളെ ന്യയീകരിക്കാന്‍ ബൈബിളില്‍ ഇതിലും നല്ല ഉദ്ദാഹരണമുണ്ട്‌. "ദൈവം മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു". അങ്ങനെയെങ്കില്‍ ഭൂമിയില്‍ ദൈവത്തോട്‌ ഏറ്റവും സാദൃശ്യമുള്ള രൂപം ഏതാണ്‌? മനുഷ്യന്‍!!!
പ്രശ്നം ഒന്നൊ രണ്ടൊ പേരെ മാത്രം ദൈവങ്ങളായി കാണുന്നതാണ്‌, :)

വായന said...

സാപ്പിയുടെ വിവരക്കേടേ... ഹാ കഷ്ടം നിനക്കൊന്നും മനസ്സിലാക്കാന്‍ കഴിയാത്തതെന്ത്‌.....

Manoj മനോജ് said...

സഞ്ചാരി,
“അങ്ങനെയെങ്കില്‍ ഭൂമിയില്‍ ദൈവത്തോട്‌ ഏറ്റവും സാദൃശ്യമുള്ള രൂപം ഏതാണ്‌? മനുഷ്യന്‍!!! പ്രശ്നം ഒന്നൊ രണ്ടൊ പേരെ മാത്രം ദൈവങ്ങളായി കാണുന്നതാണ്‌”

ഈ വരികള്‍ കുറേപ്രാവശ്യം വായിച്ചു!!!!!! ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ തന്നെയോ ഇത് പറയുന്നത്?

പിന്നെയെന്തിന് മതവും, ജാതിയും... ഞാന്‍ തന്നെ ദൈവം എന്ന തിരിച്ചറിവ് കിട്ടുന്നവന്‍ തന്റെ അന്വേഷണം പൂര്‍ത്തിയാക്കുന്നു. അതിനാണല്ലോ കേരളത്തില്‍ കലവങ്കോട്ട് പണ്ട് നാരായണഗുരു ഒരു കണ്ണാടി പ്രതിഷ്ഠിച്ചത്.... പക്ഷേ ആര് മനസ്സിലാക്കുവാന്‍?

സ്വന്തം വിശ്വാസങ്ങള്‍ വഴിയേ ദൈവത്തെ കണ്ടെത്തുവാന്‍ കഴിയൂ എന്ന് പറയുന്ന ഇന്നത്തെ മത പ്രചാരകര്‍ എന്നെങ്കിലും അവരുടെ ഫോളോവേര്‍ഴ്സിന് നേര് പറഞ്ഞ് കൊടുക്കുമോ?

നാട്ടുകാരന്‍ said...
This comment has been removed by the author.
നാട്ടുകാരന്‍ said...

പ്രിയ ഫാദര്‍ , വിശദമായ ഈ പോസ്റ്റു നന്നായിരിക്കുന്നു. പക്ഷെ പലതിനോടും വ്യക്തമായ കാരണങ്ങളുള്ളത് കൊണ്ട് വിയോജിപ്പുമുണ്ട്. എങ്കിലും ക്രിയാത്മകമായി പ്രതികരിച്ചതിന് വളരെ നന്ദി. ഇനിയും ഇത്തരം പ്രയോജനപ്രദമായ കൂടുതല്‍ പോസ്റ്റുകള്‍ എഴുതണം ....

ഞങ്ങള്‍ ഉദ്ദേശിക്കുന്ന "പ്രൊട്ടസ്റ്റന്റ്‌ സഭാവിഭാഗങ്ങള്‍" എന്നത് മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങിനു ശേഷമുള്ളത് മാത്രമല്ല. ആദ്യത്തെ ക്രിസ്ത്യാനികള്‍ ആയ ക്രിസ്തുഷിശ്യന്മാര്‍ ഉള്‍പ്പെടെയുള്ളവരെയാണ്. അങ്ങനെയൊരു തെറ്റിധാരണ ഇവിടെ പലര്‍ക്കും ഉണ്ടെന്നു തോന്നുന്നു. "പ്രൊട്ടസ്റ്റന്റ്‌" എന്നാ വാക്ക് വിവക്ഷിക്കുന്നത് പോപ്പിനെതിര് എന്ന് മാത്രമേയുള്ളൂ... ക്രിസ്തുവിനു എതിര് എന്നല്ല!

സൂസന്ന said...

സത്യം പറയാമല്ലോ...ഇത് ‘ഒരു മാതിരി’ ന്യായീകരണമായിപ്പോയി.

മുകളില്‍ ആകാശത്തിലൊ താഴെ ഭൂമിയിലൊ ഭൂമിക്കടിയിലോ ജലത്തിലൊ ഉള്ള ഒന്നിന്റേയും പ്രതിമയൊ സ്വരൂപമോ നീ നിര്‍മ്മിക്കരുത്‌; അവയ്ക്ക്‌ മുന്‍പില്‍ പ്രണമിക്കുകയൊ അവയെ ആരാധിക്കുകയൊ ചെയ്യരുത്‌, എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്‌ അസഹിഷ്ണുവായ ദൈവമാണ്‌.

ദൈവം ഇത്ര സ്വാർത്ഥനാകരുത്. മറ്റു ദൈവങ്ങൾക്കും ജീവിക്കണ്ടേ?

കട:യേശുക്രിസ്തുവിന്റെ സുവിശേഷം

Unknown said...

http://www.youtube.com/watch?v=aVx8RmrEz44


JOE.

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയ മനോജ്‌,
നമ്മുടെ ഭാരതീയദര്‍ശങ്ങളില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്ന ധ്യാനചിന്തകളാണ്‌ 'അഹം ബ്രഹ്മാസ്മി', 'അയമാത്മ ബ്രഹ്മം', 'തത്ത്വമസ്സി' തുടങ്ങിയവ. ബൈബിളിലും ഇതിന്‌ സദൃശ്യമായ വെളിപ്പെടുത്തലുകള്‍ ഉണ്ട്‌. പൗലോസ്‌ പ്രബോധിപ്പിക്കുന്നത്‌ ഇപ്രകാരമാണ്‌,"നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും, ദൈവാത്മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?" (1കൊറിന്തോസ്‌ 3:16). "ദെവത്തിന്റെ വചനം നിങ്ങളില്‍ വസിക്കുന്നു" (1 യോഹന്നാന്‍ 2:14); ക്രൈസ്തവവിശ്വാസമനുസരിച്ച്‌ ദൈവവചനം ദൈവം തന്നെയാണ്‌. "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു (യോഹന്നാന്‍ 1:1). മദര്‍ തെരേസയെ പോലുള്ളവര്‍ ഇത്‌ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി തെളിയിച്ചവരാണ്‌. താന്‍ ദൈവമെന്ന് വിശ്വസിച്ചിരുന്ന യേശുവിന്റെ മുഖമാണ്‌ ആ അമ്മ ജാതിമതഭേദ്യമേന്ന്യെ ഒരോ വ്യക്തികളിലും ദര്‍ശിച്ചിരുന്നത്‌. ഇതൊക്കെ അറിവിന്റെ തലത്തില്‍നിന്ന് ആത്മാവിന്റെ തലത്തിലേക്ക്‌ ഉള്‍കൊള്ളാനായാല്‍ മാത്രമാണ്‌ മറ്റുള്ളവര്‍ക്ക്‌ പറഞ്ഞുകൊടുക്കാന്‍ കഴിയൂ. വിശ്വാസമേതായാലും സ്വന്തം ജീവിതമാതൃകയിലൂടെ ഇതൊക്കെ പകര്‍ന്നുകൊടുക്കുന്ന ചുരുക്കം ചിലരെങ്കിലും നമുക്ക്‌ ചുറ്റുമുള്ളതാണ്‌ ദൈവസ്ഥിത്വത്തിന്റെ ഏറ്റവും വലിയ തെളിവ്‌.
സ്നേഹപൂര്‍വ്വം,
സഞ്ചാരി

പ്രിയ നാട്ടുകാരന്‍,
താങ്കളുടെ ചര്‍ച്ചാവിഷയം എന്നിലെ കുറച്ച്‌ അറിവില്ലായ്മകള്‍ മാറ്റിയെടുക്കാന്‍ കാരണമായി എന്ന് നന്ദിപൂര്‍വ്വം അറിയക്കട്ടെ.
നാട്ടുകാരന്‍ ഉദ്ദേശിച്ചത്‌ ഓര്‍ത്തഡോക്സ്‌ സഭകളെ ആണെങ്കില്‍ ആ പദം ഉപയോഗിക്കുന്നതാണ്‌ ആശയക്കുഴപ്പം ഒഴിവാക്കാന്‍ നല്ലത്‌. ഇവ തമ്മില്‍ അപ്പസ്തോലികപാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗണ്യമായ വ്യത്യാസമുണ്ട്‌.

സൂസന്നോ...
ഇതെന്താ അവിടെത്തന്നെ നിന്ന് കളഞ്ഞേ? ഇങ്ങ്‌ കേറി പോരൂന്നേ...
ഞാനുദ്ദേശിച്ചത്‌ പുറപ്പാട്‌ പുസ്തകത്തില്‍ നിന്ന് പുറപ്പെട്ട്‌ പുതിയനിയമ പുസ്തകങ്ങളിലേക്ക്‌ വരുന്ന കാര്യമാണ്‌. കാരണം അവിടെ എത്തുമ്പോഴേക്കും നമ്മുടെ ഈ ദൈവമുണ്ടല്ലൊ... നല്ല ഒന്നാന്തരം സല്‍സ്വഭാവി ആയി തീരുന്നുണ്ട്‌. സ്വര്‍ത്ഥതയൊന്നുമില്ലാതെ സ്വപുത്രനെ പോലും നല്‍കാന്‍ തക്കവിധം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ച നല്ല ദൈവം. ഒടേതമ്പുരാന്‍ സ്വന്തം സ്വഭാവത്തിലെ കുറവു മനസ്സിലാക്കി ചിലപ്പോള്‍ മനസാന്തരപ്പെട്ടതായിരിക്കും! അതൊ, ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ തിരിച്ചറിവ്‌ അവിടുത്തെ വെളിപ്പെടുത്തലുകളിലൂടെ സമ്പൂര്‍ണ്ണതയില്‍ മാറിയതാണാ ആവോ...

നാട്ടുകാരന്‍ said...

" ഇതെന്താ അവിടെത്തന്നെ നിന്ന് കളഞ്ഞേ? ഇങ്ങ്‌ കേറി പോരൂന്നേ...
ഞാനുദ്ദേശിച്ചത്‌ പുറപ്പാട്‌ പുസ്തകത്തില്‍ നിന്ന് പുറപ്പെട്ട്‌ പുതിയനിയമ പുസ്തകങ്ങളിലേക്ക്‌ വരുന്ന കാര്യമാണ്‌. കാരണം അവിടെ എത്തുമ്പോഴേക്കും നമ്മുടെ ഈ ദൈവമുണ്ടല്ലൊ... നല്ല ഒന്നാന്തരം സല്‍സ്വഭാവി ആയി തീരുന്നുണ്ട്‌. സ്വര്‍ത്ഥതയൊന്നുമില്ലാതെ സ്വപുത്രനെ പോലും നല്‍കാന്‍ തക്കവിധം ഈ ലോകത്തെ അത്രയധികമായി സ്നേഹിച്ച നല്ല ദൈവം. ഒടേതമ്പുരാന്‍ സ്വന്തം സ്വഭാവത്തിലെ കുറവു മനസ്സിലാക്കി ചിലപ്പോള്‍ മനസാന്തരപ്പെട്ടതായിരിക്കും! അതൊ, ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ തിരിച്ചറിവ്‌ അവിടുത്തെ വെളിപ്പെടുത്തലുകളിലൂടെ സമ്പൂര്‍ണ്ണതയില്‍ മാറിയതാണാ ആവോ..."

വളരെ നല്ല ഉത്തരം ! അഭിനന്ദനങ്ങള്‍ .

സൂസന്ന ബൈബിള്‍ വായിച്ചു തുടങ്ങിയതെ ഉള്ളൂ ...... സാരമില്ല നമുക്ക് ക്ഷമാപൂര്‍വ്വം കാത്തിരിക്കാം .

മുക്കുവന്‍ said...

ദൈവം ഒരു ചെറിയ കാര്യം കൂടി ചെയ്തിരുന്നെങ്കില്‍ എന്തെളുപ്പമായിരുന്നു... ഈ പത്തു കല്പനകള്‍ ഒരു ROM( Read only memory )ല്‍ ആക്കി വെച്ചിരുന്നേല്‍ ഈ പെടാപാടൊന്നും വരില്ലായിരുന്നു :)

ഇവിടെ സാഗറിന്റെ ഒരു പോസ്റ്റില്‍ ഒരു ചെറു കഥ.. നേരമുണ്ടേല്‍ ഒന്നു വായിക്കാം!

http://sagarams.blogspot.com/2009/09/blog-post.html

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയ മുക്കുവന്‍,
ROM-നേക്കാളും നല്ല Hard Disk-ഇല്‍ (കല്‍പ്പലക) അല്ലേ ദൈവം മോശക്ക്‌ കല്‍പ്പനകള്‍ നല്‍കിയത്‌, സംശയം വേണ്ട, നിയമാവര്‍ത്തനം 5:22 വായിക്കുക. എന്നിട്ടിപ്പൊ ഇതാ കോലം :)

പതാലി said...

സഞ്ചാരി,
സന്തോഷം. നീണ്ട ഇടവേളക്കുശേഷമാണെങ്കിലും തിരിച്ചുവരവിന്‍റെ സമയം കൊള്ളാം.നാട്ടുകാരന്‍ ഉന്നയിച്ച വിഷയത്തിന്‍റെ പ്രധാന മേഖലകള്‍ ഒരു പരിധിവരെ ഈ പോസ്റ്റില്‍ സ്പര്‍ശിച്ചിട്ടുണ്ട്.
കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് സംശയങ്ങളുണ്ടാകുന്നതും അത് ഉന്നയിക്കുന്നതും എന്നെപ്പോലെ സഭയെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടില്ലാത്ത കത്തോലിക്കര്‍ക്കും ഗുണകരമാകും. പക്ഷെ, ഇപ്പോള്‍ ബൂലോകത്ത് സഭയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന പല വിഷയങ്ങള്‍ക്കു പിന്നിലും ഗൂഢോദ്ദേശ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു.
സഭാവിശ്വാസിയെന്നും സെമിനാരി ജംപ്ഡ് എന്നുമൊക്കെ സ്വയം വിശേഷിപ്പിക്കുന്നവര്‍ കത്തോലിക്കരാകാനിടയുണ്ടെന്ന് തോന്നുന്നില്ല. അഥവാ അങ്ങനെയാണെങ്കില്‍തന്നെ സഭയുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ഭാഗത്തുനിന്ന് നേരിടേണ്ടിവന്ന തിക്താനുഭവത്തിന്‍റെ പേരില്‍ സഭയെ മുഴുവന്‍ ശത്രുപക്ഷത്താക്കിയിരിക്കുന്നവരാകാം.
നാട്ടുകാരന്‍റെ പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ച കാടുകയറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഞ്ചാരിക്കെന്നല്ല ആര്‍ക്കും ഒരു വിശദീകരണത്തിലൂടെ അവരെ തൃപ്തിപ്പെടുത്താനാവില്ല.

നാട്ടുകാരന്‍ said...

പതാലി,
" ഇപ്പോള്‍ ബൂലോകത്ത് സഭയുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന പല വിഷയങ്ങള്‍ക്കു പിന്നിലും ഗൂഢോദ്ദേശ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിരിക്കുന്നു."
സത്യം പറയുന്നവരെയെല്ലാം കല്ലെറിഞ്ഞോ, പന്തംകൊളുത്തിയോ വധിച്ചിരുന്ന കാലം കഴിഞ്ഞതറിഞ്ഞില്ലേ? പണ്ടൊരു തച്ചന്‍ സത്യം പറഞ്ഞപ്പോള്‍ അവനെ ദൈവദൂഷണം പറഞ്ഞു എന്ന ഒറ്റകുറ്റത്തിനാണ് രണ്ടു കള്ളന്മാരുടെ നടുക്ക് കുരിശില്‍ തറച്ചു കൊന്നത് !

" സഭാവിശ്വാസിയെന്നും സെമിനാരി ജംപ്ഡ് എന്നുമൊക്കെ സ്വയം വിശേഷിപ്പിക്കുന്നവര്‍ കത്തോലിക്കരാകാനിടയുണ്ടെന്ന് തോന്നുന്നില്ല. അഥവാ അങ്ങനെയാണെങ്കില്‍തന്നെ സഭയുമായി ബന്ധപ്പെട്ട ആരുടെയെങ്കിലും ഭാഗത്തുനിന്ന് നേരിടേണ്ടിവന്ന തിക്താനുഭവത്തിന്‍റെ പേരില്‍ സഭയെ മുഴുവന്‍ ശത്രുപക്ഷത്താക്കിയിരിക്കുന്നവരാകാം."

സഭാവിശ്വാസി എന്ന് ഞാന്‍ അവകാശപ്പെട്ടില്ല..... സഭാംഗം എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ .... ബാക്കി കാര്യങ്ങളെക്കുറിച്ച് " കഷ്ടം " എന്ന് മാത്രമേ പറയാനുള്ളൂ ..... പാവം !

വിശദമായ മറുപടി നമ്മുടെ ബൂലോഗത്തില്‍ നല്‍കിയിട്ടുണ്ട്.

Joseph Thomas said...

രണ്ടു വിഭാഗക്കാരോടു തര്‍ക്കിക്കാന്‍ പോയാല്‍ ഒരിക്കലും ഒരിടത്തും എത്തുകയില്ല. ഒന്ന് നിരീശ്വര വാദികള്‍ പിന്നെ നാട്ടുകാരനെയും സജിയെയും പോലുള്ള ‘യഥാര്‍ത്ഥ ക്രിസ്തീയ വിശ്വാസികള്‍‘. കാരണം ഒരിടത്തും എത്തുകയില്ല.

Joseph Thomas said...

ജെയ്മോന്‍ അച്ചനോട് ഒരഭ്യര്‍ത്ഥന: അഞ്ചാം നൂറ്റാണ്ടില്‍ നടന്നു എന്നു പറയുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവറ്ത്തിയുടെ കാര്യങ്ങള്‍ ഒന്നു വിശദമാക്കി തരുമോ?

Anonymous said...

അനൊണി-2,
താങ്കളെ അങ്ങനെയേതെങ്കിലും ക്രിസ്തീയ സമൂഹം ധരിപ്പിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അവരോട്‌ ക്ഷമിക്കുക. എന്തായാലും, ഞാന്‍ അവരിലൊരാളല്ല.
---------
ഈ റിസേര്‍ച്ച് നടത്തിയ അച്ചനും

Church-Planting-Movements-India
ഈ സൈറ്റ്
Joshua Project - Unreached Peoples of the World
നടത്തുന്ന ആളുകളും ഒക്കെ ഏതു സമൂഹക്കാരായിരിക്കും.

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയ പതാലി, ജോസഫ്‌,
സഭയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ ഒരുപാട്‌ തെറ്റിദ്ധാരണകള്‍ നിരവധിപേര്‍ക്ക്‌ ഉണ്ട്‌ എന്ന് ബൂലോകത്തിലെ വിവിധ കമന്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ട ചരിത്രവും അതിലൊന്നു മാത്രമാണ്‌. സമയലഭ്യതയനുസരിച്ച്‌ തിരുസ്സഭക്ക്‌ തന്നെക്കുറിച്ച്‌ തന്നെയുള്ള തിരിച്ചറിവ്‌ എന്താണെന്ന് വ്യക്തമാക്കാന്‍ എന്റെ കഴിവനുസരിച്ച്‌ ഞാന്‍ പരിശ്രമിക്കാം. ഇരുവര്‍ക്കും നന്ദി.

പ്രിയ അനോണി,
എന്റെ മറുപടി അത്‌ നല്‍കിയിരിക്കുന്ന സന്ദര്‍ഭത്തില്‍ നിന്ന് മാറ്റിയെടുത്താല്‍ ഒരുപാട്‌ രീതിയില്‍ തെറ്റിദ്ധരിക്കപ്പെടും. ഞാന്‍ അത്‌ പറഞ്ഞ സാഹചര്യം ഇതാണ്‌; "വിഗ്രഹാരാധന മൂലം സ്വര്‍ഗ്ഗരാജ്യത്തിനര്‍ഹരല്ലാത്ത 80 കോടി വരുന്ന ഭാരതീയരായ ഞങ്ങളേയും സ്വര്‍ഗപ്രാപ്തി കിട്ടാതെ അലയുന്ന ഞങ്ങളുടെ മരിച്ചു പോയ പിതാമഹന്മാരേരും രക്ഷിക്കാനുള്ള മഹത്തായ കര്‍മ്മത്തില്‍ നിരതനായി ഞങ്ങളെ എത്രയും പെട്ടെന്നു രക്ഷിക്കൂ‍..." അതായത്‌, 80 കോടിയിലധികം വരുന്ന ഭാരതീയര്‍ക്ക്‌ സ്വര്‍ഗ്ഗപ്രാപ്തി ഇല്ല എന്നും, അവരുടെ പിതാമഹന്മാര്‍ അലയുകയാണെന്നും കത്തോലിക്കാസ്സഭ പഠിപ്പിക്കുന്നതായി ഞാന്‍ എവിടെയും വായിച്ചിട്ടില്ല. ഇനി, അവരേതു സമൂഹമാണെന്ന് അവരോട്‌ തന്നെ ചോദിക്കൂ സഹോദരാ. ഞാന്‍ ആരെണെന്നത്‌ എന്റെ പ്രൊഫൈലില്‍ വളരെ വ്യക്തമല്ലേ?

Anonymous said...

മണര്‍കാട്‌: മണര്‍കാട്‌ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്‌ വിശ്വാസികള്‍ക്ക്‌ ദര്‍ശനത്തിനായി തുറന്നുകൊടുത്ത ദൈവമാതാവിന്റെയുും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപം അടങ്ങിയ 'നട' അടച്ചു. തിങ്കളാഴ്‌ച വൈകീട്ട്‌ സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന്‌ നടന്ന പ്രത്യേക പ്രാര്‍ഥനക്കിടെയാണ്‌ നട അടച്ചത്‌.

വര്‍ഷത്തിലൊരിക്കല്‍ മാത്രം ദര്‍ശനത്തിന്‌ തുറന്നുകൊടുക്കുന്ന ചടങ്ങ്‌ സപ്‌തംബര്‍ ഏഴിനായിരുന്നു. പള്ളിവികാരി ഫാ. ഇ.ടി. കുറിയാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഇട്ടിയോടം, സഹ വികരിമാരായ ഫാ. ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കരിമ്പനത്തറ, ഫാ. കുറിയാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടം, ഫാ. ആന്‍ഡ്രൂസ്‌ ചിരവത്തറ, ഫാ. മാത്യൂസ്‌ വടക്കേടം, ഫാ. മാത്യൂസ്‌ മണവത്ത്‌, ഫാ. കുറിയാക്കോസ്‌ കാലായില്‍, ഫാ. തോമസ്‌ മറ്റത്തില്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ കാര്‍മികത്വം വഹിച്ചു.

http://www.mathrubhumi.com/php/newFrm.php?news_id=12253718&n_type=RE&category_id=1&Farc=

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയ അനോണി,
ഞാനിവിടെ അവതരിപ്പിച്ചത്‌ ക്രിസ്തീയവിശ്വാസത്തിന്റെ കത്തോലിക്കാകാഴ്ചപ്പാടുകളാണ്‌. താങ്കള്‍ സൂചിപ്പിച്ചിരിക്കുന്ന വാര്‍ത്ത യാക്കോബായ സമൂഹവുമായി ബന്ധപ്പെട്ടതാണ്‌. ഇതേ ചോദ്യം അവരുമായി ബന്ധപ്പെട്ട ആരെങ്കിലും ബൂലോകത്തില്‍ ഉണ്ടെങ്കില്‍ ആവര്‍ത്തിക്കുക. ക്രിസ്തീയവിശ്വാസത്തിന്റെ വിഭജനങ്ങളുടെ ഒരു ഏകദേശചിത്രം ഇവിടെ click here നിന്നും മനസ്സിലാക്കാം .

Anonymous said...

“ഞാനിവിടെ അവതരിപ്പിച്ചത്‌ ക്രിസ്തീയവിശ്വാസത്തിന്റെ കത്തോലിക്കാകാഴ്ചപ്പാടുകളാണ്‌.“

അയ്യോ, അപ്പം നിങ്ങടെ കൂടെയും ഈ ജാതി വിഭാഗങ്ങള്‍ ഉണ്ട് അല്ലേ.

കത്തോലിക്കരായ കോട്ടയം രൂപതക്കാര്‍ മറ്റു കത്തോലിക്കരെ കെട്ടാത്തതും ജാതി ഉണ്ടെന്നതിനു മറ്റൊരു ഉദാഹരണമാണല്ലോ

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

:(