Wednesday, April 2, 2008

ദൈവികവെളിപ്പെടുത്തലുകളും ക്രൈസ്തവവിശ്വാസവും

ക്രൈസ്തവവിശ്വാസത്തിന്റെ ആദികാരണവും ഉള്ളടക്കവും ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലുകളുകളാണ്‌ (Divine Revelation). സൃഷ്ടികര്‍മ്മത്തില്‍ അവിടുന്ന് ഈ വെളിപ്പെടുത്തല്‍-പ്രക്രിയക്ക്‌ തുടക്കം കുറിച്ചു. ദൃശ്യപ്രപഞ്ചം മുഴുവനിലും നിറഞ്ഞുനില്‍ക്കുകയാണ്‌ ദൈവികചൈതന്യം. ആകാശത്തിന്റെ നീലിമയിലും കടലിന്റെ ഇരമ്പലിലും പക്ഷികളുടെ നാദത്തിലും തൂണിലും തുരുമ്പിലും സര്‍വേശ്വരന്റെ അനന്തശക്തിയും ദൈവികതയും വിളങ്ങിനില്‍ക്കുന്നു. മനുഷ്യനില്‍ ഈ ദൈവികവളിപ്പെടുത്തലുകള്‍ അവന്‍ തിരിച്ചറിയുന്നത്‌ സത്യത്തിലേക്കും സൗന്ദര്യത്തിലേക്കുമുള്ള അവന്റെ തുറവിയിലൂടേയും മനസാക്ഷിയുടെ വ്യതിരക്തമായ സ്വരത്തിലൂടേയും, പുര്‍ണ്ണസന്തോഷത്തിനും നിത്യതക്കുമുള്ള ശക്തമായ ദാഹത്തിലൂടെയുമാണ്‌. പക്ഷെ ഈ തിരിച്ചറിവുകള്‍ വളരെ പരിമിതമാണെന്ന് മുന്‍ലക്കങ്ങളിലൂടെ നാം കണ്ടുകഴിഞ്ഞു.

മനുഷ്യപ്രകൃതിയുടെ ചരിത്രപരമായ പരിമിതികള്‍ നിമിത്തം ഒരു പരിധിയില്‍ കവിഞ്ഞ്‌ അവന്‌ ദൈവത്തെ ദര്‍ശിക്കാനാവുന്നില്ല. സൃഷ്ടികര്‍മ്മത്തില്‍ ആരംഭിച്ച ദൈവത്തിന്റെ സ്വയംവെളിപ്പെടുത്തല്‍ പ്രക്രിയക്ക്‌ ആദിപാപത്താല്‍ മുറിവ്‌ സംഭവിച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിബന്ധത്തിന്‌ മനുഷ്യസ്വതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം നിമിത്തം വിള്ളലേറ്റു. സ്വന്തം ജീവന്റെ ഉറവിടത്തെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചും ജീവിതലക്ഷ്യത്തെക്കുറിച്ചും അവന്‍ ഒരു പരിധി വരെ അജ്ഞനായി. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥയില്‍ ദൈവം അവന്റെ തെറ്റുകളെ പരിഗണിക്കാതെ തന്റെ അനന്തമായ സ്നേഹത്താലും കാരുണ്യത്താലും അവന്‌ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലുമാവാത്ത ദൈവീകരഹസ്യങ്ങള്‍ ചരിത്രത്തിലൂടെ വെളിപ്പെടുത്തി. (തത്വശാസ്ത്രത്തിലൂടേയൊ അറിവിന്റെ മറ്റ്‌ മാര്‍ഗ്ഗങ്ങളിലൂടെയൊ ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനുഷ്യന്‌ സ്വയം മനസ്സിലാക്കിയെടുക്കാമായിരുന്നെങ്കില്‍ ഇത്തരമൊരു വെളിപാടിന്റെ ആവശ്യമില്ലായിരുന്നു. അതേസമയം മേല്‍പറഞ്ഞ ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ സ്വഭാവികതിരിച്ചറിവുകള്‍ ഇത്തരം അതിസ്വഭാവികവെളിപ്പെടുത്തലുകള്‍ക്ക്‌ വിരുദ്ധമല്ല, മറിച്ച്‌ അദ്യത്തേതിന്റെ തുടര്‍ച്ചയാണ്‌ രണ്ടാമത്തേത്‌) അതീന്ദ്രിയമായ ഈ അറിവ്‌ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലാണ്‌. ഈ അറിവ്‌ സിദ്ധിക്കുന്നതിലൂടെ മനുഷ്യന്‍ ഇന്ദ്രീയസത്യങ്ങളില്‍ നിന്നും അതീന്ദ്രീയജ്ഞാനത്തിന്റെ ഭാഗമായി മാറുന്നു. അതുകൊണ്ടുതന്നെ ദൈവം മനുഷ്യകുലത്തിനു നല്‍കുന്ന ഏറ്റവും ശ്രേഷ്ഠമായ സൗജന്യസമ്മാനമാണ്‌ ഈ സ്വയംവെളിപ്പെടുത്തല്‍ (gratuitous gift of God's self-communication).

മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ ഈ 'സമ്മാനദാനം' എങ്ങനെയാണ്‌ നിര്‍വഹിക്കപ്പെട്ടതെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. "പൂര്‍വ്വകാലങ്ങളില്‍ പ്രവാചകന്മാര്‍ വഴി വിവിധഘട്ടങ്ങളിലും വിവിധരീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോട്‌ സംസാരിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍ വഴി അവിടുന്ന് നമ്മോട്‌ സംസാരിച്ചിരിക്കുന്നു" (ഹെബ്രായര്‍ 1,1-2). അതായത്‌ ആരംഭത്തില്‍ ആദിമാതാപിതാക്കളിലൂടെയും പിന്നീട്‌ പൂര്‍വ്വപിതാക്കന്മാരായ അബ്രഹാം ഇസഹാക്ക്‌ യാക്കോബ്‌ എന്നിവരിലൂടേയും തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ ജനതയിലൂടേയും പ്രത്യേകിച്ച്‌ മോശയിലൂടെ അവര്‍ക്ക്‌ നല്‍കപെട്ട നിയമങ്ങളിലൂടേയും മറ്റ്‌ പ്രവാചകരിലൂടെയും ദൈവം തന്നെ തന്നെ വെളിപ്പെടുത്തി. ഇപ്രകാരം പടിപടിയായി വിവിധകാലഘട്ടങ്ങളില്‍ വിവിധമാര്‍ഗ്ഗങ്ങളിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവം ഏറ്റവും ഒടുവില്‍ അവിടുത്തെ പദ്ധതിക്കും ബോധനശൈലിക്കും (Divine Pedagogy) അനുസരിച്ച്‌ എല്ലാറ്റിന്റേയും പൂര്‍ത്തികരണമായി സ്വപുത്രനായ യേശുക്രിസ്തുവിലൂടെ ലോകത്തിന്‌ മുഴുവനായും വെളിപ്പെടുന്നു.

ഒരു പൂമൊട്ട്‌ ഇതള്‍വിരിയുന്ന ലാവണ്യത്തോടെ, അവിടുത്തെ സാമിപ്യം സൗമ്യതയൊടെ മനുഷ്യകുലത്തിന്‌ പരിചിതമാക്കികൊണ്ട്‌ ദൈവികകൃപയില്‍ അവരെ ഒരുക്കി, മാനുഷികരീതികളിലൂടെ തന്നെ ദൈവം സ്വയം പ്രകാശിതനാവുന്നു. ഉദയസൂര്യനെ പോലെ ഇരുളില്‍ നേരിയ വെളിച്ചം പകര്‍ന്ന് സാവധാനം പ്രകാശത്തിന്റെ പൂര്‍ണ്ണതയിലേക്ക്‌, ഇതായിരുന്നു അവിടുത്തെ ബോധനശൈലി. ക്രിസ്തുവിലാണ്‌ ഈ ദൈവികപ്രകാശനം പൂര്‍ണ്ണമായും ദര്‍ശനീയമാകുന്നത്‌. ഇന്ദ്രിയങ്ങളിലൂടെ സംവദിക്കുന്ന മനുഷ്യന്‌ ഇന്ദ്രിയഗോചരനായി അവതരിച്ച ദൈവം. ഉന്നതങ്ങളിലെവിടേയൊ മനുഷ്യന്‌ അജ്ഞാതനായിരുന്ന ഒരു ദൈവം കുറച്ച്‌ രഹസ്യങ്ങള്‍ (Mysteries) കൈമാറുന്ന നിമിഷങ്ങളേക്കാളുപരി മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള വ്യക്തിപരമായ ഒരു സ്നേഹസംഭാഷണമാണ്‌ (inter-personal dialogue) സാധ്യമായത്‌. ക്രിസ്തുവില്‍ പ്രകാശിതമായ ദൈവികവെളിപാടിന്റെ മാനുഷികാനുഭവത്തെ കുറിച്ച്‌ യോഹന്നാന്‍ ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു, "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ട്‌ സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു" (1 യോഹന്നാന്‍ 1,1-2). ദൈവികവെളിപാടിനെ ശ്രവിച്ച, ദര്‍ശിച്ച, തൊട്ടറിഞ്ഞ അനര്‍ഘനിമിഷങ്ങളാണ്‌ ക്രിസ്തുവില്‍ മനുഷ്യചരിത്രം വരവേറ്റത്‌. ദൈവത്തിന്‌ ഇതില്‍ കൂടുതലായൊന്നും മാനവകുലത്തിന്‌ വെളിപ്പെടുത്താനില്ല. ഇപ്രകാരം ദൈവികവെളിപാടിന്റെ പുരോഗമനോന്മുഖമായ അനാവരണം (progressive unveiling) എന്നന്നേക്കുമായി ക്രിസ്തുവിലൂടെ പൂര്‍ണ്ണമാവുന്നു.

ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപെട്ട ഈ വെളിപടിന്റെ പ്രധാന ഉള്ളടക്കം എന്തായിരുന്നു?തുടക്കത്തില്‍ സൂചിപ്പിച്ചതു പോലെ പാപത്തിന്റെ ബലഹീനതയാല്‍ ഉത്തരംകിട്ടാതെ ഉഴറുന്ന മനുഷ്യകുലത്തിന്റെ ചില അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും അവന്റെ ഈ നിസ്സഹയവസ്ഥയില്‍ നിന്നുള്ള വിമോചനമാര്‍ഗ്ഗമായ നിത്യരക്ഷയുമാണ്‌ അവിടുന്ന് വെളിപ്പെടുത്തിയത്‌. അതോടൊപ്പം ഈ രക്ഷാകരപദ്ധതിയുടെ പ്രകാശനത്തിലൂടെ ദൈവത്തിന്റെ തന്നെ അടിസ്ഥാന പ്രകൃതിയും വെളിപ്പെട്ടു. അതായത്‌ ദൈവം സ്നേഹമാകുന്നു എന്ന പരമയാഥാര്‍ത്ഥ്യം. അതേസമയം പ്രപഞ്ചത്തിലെ എല്ലാ സത്യങ്ങളും മനുഷ്യന്‌ വെളിപ്പെടുത്തപെട്ടിട്ടില്ല. അവന്റെ നിത്യരക്ഷക്ക്‌ അത്യാവശ്യമായ കാര്യങ്ങള്‍ മാത്രമാണ്‌ ദൈവം വെളിപെടുത്തിയത്‌. മറ്റൊരുവാക്കില്‍ ബൗദ്ധികവ്യാപാരങ്ങളിലൂടെ അവന്‌ കണ്ടെത്താനാവുന്ന മറ്റ്‌ ശാസ്ത്രസത്യങ്ങളും പുരോഗതികളും ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തമണ്‌, പ്രത്യേകിച്ച്‌ അതിന്റെ രീതിയിലും ഉള്ളടക്കത്തിലും.

ദൈവികവെളിപ്പെടുത്തലുകള്‍ കേവലം ഉദ്ബോധനം മാത്രമല്ല അതോടൊപ്പം ഫലദായകം കൂടിയാണ്‌. "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്‌; ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതാണ്‌" (ഹെബ്രായര്‍ 4, 12). അതായത്‌ ദൈവം സംസാരിക്കുന്നു എന്നത്‌ കേവലമാനുഷികസംഭാഷണമായിട്ടല്ല മനസ്സിലാക്കേണ്ടത്‌. ഉദാഹരണത്തിന്‌ "വെളിച്ചം ഉണ്ടാവട്ടെ" എന്ന ദൈവചനം വെളിച്ചത്തെ സൃഷ്ടിക്കുന്നതുപോലെ ദൈവം സംസാരിക്കുന്നു എന്ന വസ്തുത തന്നെ മനുഷ്യനെ രക്ഷിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, ക്രൈസ്തവവിശ്വാസത്തിന്റെ ആദികാരണവും ഉള്ളടക്കവും ആയ ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലുകളെ കുറിച്ചാണ്‌ മുകളില്‍ വളരെ ചുരുക്കമായി പ്രതിപാദിച്ചത്‌. ഇപ്രകാരം തങ്ങളിലേക്ക്‌ കടന്നുവരുന്ന ദൈവത്തെ അംഗീകരിക്കലാണ്‌ ക്രൈസ്തവികത. ദൈവത്തെ തേടിയിറങ്ങിയ ഒരു സമൂഹത്തിന്റെ ചരിത്രമല്ല ക്രൈസ്തവവിശ്വാസികളുടേത്‌ മറിച്ച്‌, ദൈവം തേടിയിറങ്ങിയവരെ കുറിച്ചുള്ള ചരിത്രമാണത്‌. ദൈവത്തിന്റെ ഈ തിരഞ്ഞെടുക്കല്‍ യാതൊരു വിധത്തിലും അവരുടെ യോഗ്യതകള്‍ നിമിത്തമല്ല പ്രത്യുത ലോകരക്ഷക്കുള്ള മനുഷ്യയുക്തിക്കതീതമായ ദൈവികപദ്ധതിയുടെ പൂര്‍ത്തികരണത്തിനാണ്‌. ക്രിസ്തുവില്‍ ഒരിക്കല്‍ എല്ലാവര്‍ക്കുമായി പൂര്‍ത്തികരിക്കപെട്ട ദൈവത്തിന്റെ ഈ അന്വേഷണവും അഭിമുഖസംഭാഷണവും ചരിത്രത്തില്‍ ഇന്നും തുടരുന്നുണ്ട്‌. ഭൂമിയിലെ ഏറ്റവും ഒടുവിലത്തെ മനുഷ്യന്‍ വരെ ഈ വെളിപ്പെടുത്തലുകള്‍ കണ്ണിമുറിയാതെയെത്താന്‍ ക്രിസ്തു ആദ്യം സ്വശിഷ്യരെ ഭരമേല്‍പ്പിക്കുന്നു, പിന്നിട്‌ അവരിലൂടെ മറ്റ്‌ ശുശ്രൂഷകരിലേക്കും ഇത്‌ പകര്‍ന്ന് കൊടുക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ദൈവികകൃപയോട്‌ സഹകരിച്ച്‌ ഇന്നത്തെ മനുഷ്യന്‍ ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട സനാതനസത്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കികൊണ്ടേയിരിക്കുന്നു. ഈ അര്‍ത്ഥത്തില്‍ (subjective illumination) ദൈവികവെളിപാട്‌ ഇന്നും തുടരുന്നു. മറ്റൊരുവാക്കില്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഒരിക്കല്‍ എല്ലാം പറഞ്ഞവസാനിപ്പിച്ച ഒരു ദൈവമല്ല ക്രൈസ്തവവിശ്വാസിയുടേത്‌ അതിനുപരിയായി അന്നും ഇന്നും എന്നും അനുദിന യാതാര്‍ത്ഥ്യങ്ങളിലൂടെ സംവദിക്കുന്ന സജീവനും ജീവദായകനുമായ ദൈവമാണ്‌ അവന്റെ വിശ്വാസത്തിനാധാരം.

***ക്രിസ്തുകേന്ദ്രീകൃതമായ ഈ വെളിപാടനുഭവങ്ങളുടെ എഴുതപ്പെട്ട രൂപമായ വിശുദ്ധഗ്രന്ഥത്തെക്കുറിച്ചും അതിന്റെ തുടര്‍ച്ചയേക്കുറിച്ചും അടുത്ത ലക്കങ്ങളില്‍ തുടരാം.

2 comments:

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

ചരിത്രത്തിലൂടെ മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ വെളിപ്പെടുത്തലുകളുടെ ഒരു ഏകദേശരൂപമാണ്‌ ഈ ചുരുങ്ങിയ ഖണ്ഡികകളിലുടെ പ്രതിപാദിച്ചിരിക്കുന്നത്‌. ആര്‌ ആര്‍ക്ക്‌ വെളിപ്പെടുത്തി, എന്തുകൊണ്ട്‌, എങ്ങനെ, എപ്പോള്‍, ഇന്ന് അതിന്റെ പ്രസക്തി എന്നിവയെല്ലാം അവ്യക്തമായി ഈ കുറിപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്‌ . അതുകൊണ്ട്‌ തന്നെ സംശയങ്ങളുണരുക സ്വാഭാവികം, അവ സൂചിപ്പിക്കുകയാണെങ്കില്‍ ഉടനെയല്ലെങ്കിലും ആവുന്ന വിധത്തില്‍ ഉത്തരങ്ങള്‍ നല്‍കാന്‍ പരിശ്രമിക്കാം. എന്റെ അറിവിന്റെ പരിമിതികള്‍ കൂടുതലായി തിരിച്ചറിയുന്നതിന്‌ അത്‌ എന്നെ സഹായിക്കും എന്ന പ്രതീക്ഷയൊടെ...

AJO JOSEPH THOMAS said...

It is very true that men are unable to know the TRUTH by his own effort.

“God made everything and you can no more understand what he does than you understand HOW NEW LIFE BEGINS IN THE WOMB OF A PREGNANT WOMAN”
(Ecclesiastes 11 : 5 & 6)

Word of God says “No one can come to me unless the Father who sent me draws him to me. The prophets wrote, Everyone will be taught by God”.
(John 6 : 44&45)

“No one can come to me unless the Father makes it possible for him to do so.”
(John 6 : 65)