Monday, May 12, 2008

ബൈബിള്‍ വ്യാഖ്യാനിക്കുമ്പോള്‍

വിശുദ്ധഗ്രന്ഥത്തെ അക്ഷരാര്‍ത്ഥത്തില്‍ മാത്രം വ്യാഖ്യാനിക്കുകയും യഥേഷ്ടം ഓരോരൊ നിഗമനങ്ങളില്‍ എത്തിചേരുകയും ചെയ്യുന്ന പ്രവണത സാധാരണയായി കാണുന്നു. മനുഷ്യഭാഷയില്‍ എഴുതപ്പെട്ട ദൈവവചനമാണ്‌ ബൈബിള്‍ എന്ന് നാം കണ്ടുകഴിഞ്ഞു. ദീര്‍ഘമായ കാലയളവിനുള്ളില്‍ വിവിധവ്യക്തികളിലൂടെ വെളിപ്പെടുത്തപ്പെടുകയും പിന്നീട്‌ വ്യത്യസ്ഥ വാചികപാരമ്പര്യങ്ങളിലൂടെ പകര്‍ന്ന് ഒടുവില്‍ വ്യത്യസ്തരചനാരൂപങ്ങളില്‍ വിവിധഭാഷകളില്‍ രേഖപ്പെടുത്തപ്പെട്ടതാണ്‌ വിശുദ്ധഗ്രന്ഥം. അതിനാല്‍ അതിലെ ഓരോ ഭാഗവും അതിനനുസരിച്ച്‌ വേണം വായിച്ചുമനസ്സിലാക്കാന്‍. ഇത്തരത്തിലുള്ള സമഗ്രമായ ഒരു കാഴ്ചപ്പാടോടെ ചില ബൈബിള്‍വിജ്ഞാനീയര്‍ ബൈബിളിലെ അടിസ്ഥാന സന്ദേശത്തിനും ചരിത്രപശ്ചാത്തലത്തിനും പ്രാധാന്യം കൊടുക്കുമ്പോള്‍ മറ്റുചിലര്‍ ദൈവശാസ്ത്രവിശദീകരണത്തിലും ആദ്ധ്യാത്മികസന്ദേശത്തിലും ശ്രദ്ധയൂന്നുന്നു. ഇവയില്‍ ഏതിന്‌ പ്രാധാന്യം നല്‍കിയാലും മേല്‍പ്പറഞ്ഞ ബൈബിളിന്റെ സാങ്കേതികസങ്കീര്‍ണ്ണതകളെക്കുറിച്ച്‌ അടിസ്ഥാനപരമായ അറിവെങ്കിലും ഉണ്ടെങ്കിലെ വചനം ശരിയായി വ്യാഖ്യാനിക്കാനാവുക. വിദഗ്‌ദനായ ഒരു സംഗീതജ്ഞന്‌ മനോഹരമായ ഒരു സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്ത ഉപകരണങ്ങള്‍ ഇഴപിരിച്ചറിയാനാവുന്നതു പോലെ ഒരു ബൈബിള്‍ വ്യാഖ്യാതാവിന്‌ അതിനാവശ്യമായ പ്രാവീണ്യം ഉണ്ടായിരിക്കണം.

ബൈബിള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ചരിത്ര പുസ്തകമല്ല, എങ്കിലും അതില്‍ ചരിത്രം അടങ്ങിയിരിക്കുന്നു. മറ്റ്‌ ചരിത്ര പുസ്തകങ്ങളെ പരിശോധിക്കുന്ന വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്‌ ബൈബിളിനെ വിലയിരുത്തിയാല്‍ മറ്റേത്‌ പുരാതന പുസ്തകത്തേക്കാളും വിശ്വസനീയതയും ആധികാരികതയും ബൈബിളിനുണ്ടെന്നാണ്‌ പണ്ഡിതമതം. അതേസമയം ബൈബിളില്‍ നിന്ന് അവിശ്വസനീയവും വൈരുദ്ധ്യാത്മകവുമായി കാണപ്പെടുന്നവ മാത്രം പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്ത്‌ സ്വന്തനിഗമനങ്ങളില്‍ എത്തിചേരുമ്പോള്‍, അവ വിശുദ്ധ ഗ്രന്ഥത്തിന്റെ ലക്ഷ്യവും കാരണവുമായ ഘടകങ്ങളെ ഒഴിവാക്കി അത്‌ പരിശോധിക്കുന്ന വ്യക്തിയുടെ മുന്‍വിധികള്‍ മാത്രമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഒരുകൂട്ടര്‍ ബൈബിളില്‍ അവര്‍ക്ക്‌ സ്വീകാര്യമായ ചില കാഴ്ചപ്പാടുകള്‍ മാത്രം എടുക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച്‌ മറ്റൊരു കാഴ്ചപ്പാട്‌ അതില്‍ ആരോപിക്കുന്നു. ഉദാഹരണത്തിന്‌, സ്നേഹത്തെക്കുറിച്ച്‌ ബൈബിളില്‍ ധാരാളം വിവരണങ്ങളുണ്ട്‌. അത്‌ ആദ്യത്തെ കൂട്ടര്‍ക്ക്‌ പൊതുവേ സ്വീകാര്യമാണ്‌. എന്നാല്‍ മറ്റുള്ള വസ്തുതകള്‍ അതായത്‌, ദൈവം മനുഷ്യനായി പിറന്ന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്‌ കുരിശ്ശില്‍ മരിച്ച്‌ ഉത്ഥാനം ചെയ്തു എന്ന് പറയുന്നതൊന്നും അവര്‍ക്ക്‌ സ്വീകാര്യമല്ല. കാരണം അവയൊന്നും വ്യക്തിപരമായ യുക്തിക്ക്‌ നിരക്കുന്നതല്ല, അതുകൊണ്ട്‌ അവയെല്ലാം അവര്‍ തഴയുന്നു. രണ്ടാമത്തെ കൂട്ടര്‍ക്ക്‌ ദൈവം ഇങ്ങനെയൊക്കെ ആയിരിക്കണം എന്ന ഒരു സാങ്കല്‍പ്പിക ചിത്രമുണ്ട്‌. അതിന്‌ വിഘാതമായി അവര്‍ക്ക്‌ കാണപ്പെടുന്ന ഒരു ദൈവത്തെ വരികള്‍ക്കിടയില്‍ നിന്നും അവര്‍ 'സൃഷ്ടിച്ചെടുക്കുന്നു'. ഈ 'സൃഷ്ടികര്‍മ്മത്തിലൂടെ' ദൈവത്തെ അതിക്രൂരനും സദാചാരമില്ലാത്തവനും സാഡിസ്റ്റും ഒക്കെയായി ചിത്രീകരിക്കുന്നവരുമുണ്ട്‌.

അതുപോലെതന്നെ, ബൈബിളിനെ കുറിച്ചുള്ള വിദഗ്ദപഠനങ്ങള്‍ തെറ്റായി മനസ്സിലാക്കുന്നവരുമുണ്ട്‌. ഉദാഹരണത്തിന്‌ അതിലെ ചില ഭാഗങ്ങള്‍ മിത്തുകള്‍ ആണെന്ന് ബൈബിള്‍ പണ്ഡിതര്‍ പഠിപ്പിക്കുമ്പോള്‍ ഏതര്‍ത്ഥത്തിലാണ്‌ അവര്‍ അതുപയോഗിക്കുന്നതെന്ന് അറിയേണ്ടതുണ്ട്‌. 'മിത്തോസ്‌' എന്ന ഗ്രീക്ക്‌ മൂലപദത്തില്‍ നിന്നാണ്‌ മിത്ത്‌ എന്ന വാക്കിന്റെ ഉത്ഭവം. ഇന്ന് നാം മനസ്സിലാക്കുന്നതു പോലെ അത്‌ അതില്‍തന്നെ ഇത്തരം വിവരണങ്ങളുടെ ചരിത്രപരതയെയോ അസംഭാവ്യതയെയോ വ്യക്തമാക്കുന്നില്ല. മറിച്ച്‌ വിശുദ്ധമായ കാര്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന 'വിശുദ്ധ കഥ' എന്ന് മാത്രമാണ്‌ അര്‍ത്ഥമാക്കിയിരുന്നത്‌. കാലക്രമേണ മിത്ത്‌ എന്ന പദം 'കെട്ടുകഥ' അഥവാ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സാങ്കല്‍പ്പിക ചിത്രീകരണങ്ങള്‍ എന്ന രീതിയില്‍ മാത്രം മനസ്സിലാക്കിവന്നു. ഈ മാറ്റം ഇന്ന് തെറ്റിദ്ധാരണകള്‍ക്കിട വരുത്തുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. ബൈബിളിന്റെ കാഴ്ചപ്പാടില്‍ മിത്തെന്നത്‌ കാല്‍പ്പനികതകളും അതിഭാവുകത്വങ്ങളും നിറഞ്ഞ അതിസ്വാഭാവിക രീതിയിലുള്ള വിവരണങ്ങളാണ്‌. അതുകൊണ്ട്‌ തന്നെ ഈ ഭാഗങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ പരിഗണിക്കരുത്‌. യഥാര്‍ത്ഥ സന്ദേശത്തെ അതിസ്വാഭാവിക രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് മാത്രം. ഉദാഹരണത്തിന്‌ ഉത്‌പത്തി പുസ്തകത്തിലെ പ്രപഞ്ചസൃഷ്ടിയുടെ വിവരണം. ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ്‌ ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യഖ്യാനിക്കുകയാണ്‌ ബൈബിള്‍ ഗ്രന്ഥകാരന്‍. അതിന്‌ സഹായകമായി അന്ന് സമൂഹത്തില്‍ നിലനിന്നിരുന്ന വിവിധ കഥകളും പ്രതീകങ്ങളും പൊതുവിജ്ഞാനവുമെല്ലാം അദ്ദേഹം ഉപയോഗിക്കുന്നുണ്ട്‌. മറിച്ച്‌ ഇവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സംഭവിച്ചു എന്ന് മനസ്സിലാക്കി എല്ലാം വിവേകരഹിതമായി കൂട്ടിക്കുഴക്കുമ്പോള്‍ ബൈബിള്‍ തികച്ചും വൈരുദ്ധ്യാത്മകമായി കാണപ്പെടും. ബൈബിളിന്റെ ഭാഷ ശാസ്ത്രഭാഷയല്ല, വിശ്വാസഭാഷയാണ്‌, ദൈവഭക്തന്റെ ഭാഷ.

ബൈബിള്‍ വ്യാഖ്യാനത്തിന്‌ മുതിരും മുന്‍പ്‌ അറിഞ്ഞിരിക്കേണ്ട ചുരുക്കം ചില മാനദണ്ഡങ്ങള്‍ വളരെ ചുരുക്കി ചുവടെ ചേര്‍ക്കുന്നു.

അക്ഷരാര്‍ത്ഥം: മറ്റേതു പുസ്തകത്തേയും വ്യാഖ്യാനിക്കുന്നതു പോലെ പ്രഥമവായന അക്ഷരാര്‍ത്ഥം കണ്ടെത്തുന്നതിനായിരിക്കണം. ബൈബിളിനെ സംബന്ധിച്ചിടത്തോളം ഈ പരിശ്രമത്തിന്‌ മൂലഭാഷയെക്കുറിച്ചുള്ള അറിവ്‌, ചുരുങ്ങിയപക്ഷം അതിനോട്‌ ഏറ്റവും സാദൃശ്യമുള്ള ഭാഷയിലെങ്കിലും പ്രാവീണ്യം ഉണ്ടായിരിക്കണം. അതോടൊപ്പം വ്യത്യസ്ത പദങ്ങള്‍ക്ക്‌ അന്നുണ്ടായിരുന്ന സാന്ദര്‍ഭികമായ അര്‍ത്ഥവ്യത്യാസങ്ങളെ കുറിച്ചുള്ള തിരിച്ചറിവും പ്രധാനമാണ്‌.

സ്വീകര്‍ത്താക്കള്‍: ആരെയാണ്‌ ഈ വിവരണങ്ങള്‍ ലക്ഷ്യം വച്ചിരുന്നത്‌, അവരുടെ അന്നത്തെ ഉത്‌കണ്ഠകള്‍, ചോദ്യങ്ങള്‍ എന്തെല്ലാമായിരുന്നു, അവരുടെ സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രത്യേകതകള്‍ തുടങ്ങിയവയെ കുറിച്ചുള്ള അറിവുകള്‍ ബൈബിള്‍ വ്യാഖ്യാനത്തിന്‌ അത്യന്താപേക്ഷിതമാണ്‌. ബെബിളിന്റെ സ്വീകര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസവും ജീവിതവും രണ്ടല്ലായിരുന്നു. അവരുടെ ഈ വിശ്വാസതലത്തിലേക്ക്‌ ഒരു വ്യാഖ്യതാവ്‌ ഇറങ്ങിചെന്നാല്‍ മാത്രമെ പലതും വ്യക്തമായി മനസ്സിലാക്കാനാവൂ.

ഗ്രന്ഥകര്‍ത്താവിന്റെ ഉദ്ദേശം: നേരത്തെ സൂചിപ്പിച്ചിരുന്നതു പോലെ ഒരുവന്‍ കാണാന്‍ ആഗ്രഹിക്കുന്നതല്ല ബൈബിളില്‍ തേടേണ്ടത്‌ മറിച്ച്‌ ഗ്രന്ഥകര്‍ത്താവ്‌ പങ്കുവെയ്ക്കാന്‍ ആഗ്രഹിച്ച, ഒരുപക്ഷെ തികച്ചും അപരിചിതമായ ചില യാഥാര്‍ത്ഥ്യങ്ങലേക്ക്‌ തുറന്ന മനസ്സോടെ കടന്നുചെല്ലാനാകണം. വ്യാഖ്യാനമെന്നാല്‍ എനിക്ക്‌ മനസ്സിലായത്‌ പറയുക എന്നതല്ല മറിച്ച്‌ ഗ്രന്ഥകര്‍ത്താവ്‌ എന്താണോ ആ വരികളിലൂടെ പറയാന്‍ ഉദ്ദേശിച്ചത്‌ അവ അവതരിപ്പിക്കുകയാണ്‌. അതിന്‌ ഗ്രന്ഥകര്‍ത്താവിന്റെ മാനസ്സികവും, വിശ്വാസപരവും, വിജ്ഞാനപരവുമായ മേഖലകളിലേക്ക്‌ ഇറങ്ങിചെല്ലാനാവണം. ചിലരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌ പരിചയമുള്ള ക്രിസ്ത്യാനികള്‍ മോശക്കാരായതു കൊണ്ടൊ, സഭാനേതൃത്വത്തിലിരിക്കുന്നവരുടെ കാഴ്ച്ചപ്പാടുകളോട്‌ വിയോജിപ്പുള്ളതു കൊണ്ടൊ, അവര്‍ വിശ്വസിക്കുന്ന ബൈബിളിനേയും മോശമായി ചിത്രീകരിക്കുന്നു.

പ്രധാന ഉള്ളടക്കം: വിശുദ്ധഗ്രന്ഥത്തിലെ ഓരൊ വാക്കും ക്രിസ്തു കേന്ദ്രീകൃതമാണ്‌. ബൈബിളിലെ ആദിവചനം മുതല്‍ അവസാനവചനം വരെ കണ്ണിചേര്‍ക്കപ്പെടുന്നത്‌, മാംസം ധരിച്ച ദൈവത്തിന്റെ ഏകവചനമായ യേശുക്രിസ്തുവിലാണ്‌. യേശുവില്‍ പൂര്‍ണ്ണമായ രക്ഷാകരചരിത്രം മാറ്റിനിറുത്തിയാല്‍ ബൈബിളിലെ വിവിധ ഭാഗങ്ങള്‍ അക്ഷരംപ്രതി പരസ്പരവിരുദ്ധങ്ങളാകും. അതേസമയം യേശുവിലൂടെയുള്ള ഈ പരസ്പരബന്ധം പ്രത്യക്ഷമായാവാം പരോക്ഷമായാവാം. അവ തിരിച്ചറിയണമെങ്കില്‍ സമഗ്രമായ പഠനം ആവശ്യമാണ്‌.

രചനാരീതികള്‍: കവിതയും നിയമവും, ഉപമയും ആത്മകഥയും, ശാസ്ത്രവും മതവും, മിത്തും ചരിത്രവും അവതരിപ്പിക്കുന്ന വിവിധ രചനാരീതികള്‍ തമ്മില്‍ ഒരുപാട്‌ അന്തരമുണ്ട്‌. ഇവയുടെയൊക്കെ പ്രത്യേകതകള്‍ അറിഞ്ഞിരുന്നാല്‍ മാത്രമാണ്‌ ബൈബിളിലെ വിവിധ ഭാഗങ്ങള്‍ എപ്പോഴാണ്‌ അക്ഷരംപ്രതിയായും, ചരിത്രപരമായും, മതപരമായും, പ്രതീകാത്മകമായും ഒക്കെ വ്യാഖ്യാനിക്കേണ്ടത്‌ എന്ന് മനസ്സിലാക്കാനാവൂ. അതേസമയം ഈ വൈവിധ്യങ്ങള്‍ക്കനുസരിച്ച്‌ ചില ഭാഗങ്ങളൊന്നും യാഥാര്‍ത്ഥ്യമല്ല എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്‌. ഉദാഹരണത്തിന്‌, 'എന്റെ ഹൃദയം നിനക്കായ്‌ ചോര വാര്‍ക്കുന്നു' എന്ന് ഒരാള്‍ പറഞ്ഞാല്‍ അത്‌ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവില്ല. പക്ഷെ വാക്കുകള്‍ക്ക്‌ ഉപരിയായ അനുഭവതീവ്രതയെ പ്രതീകാത്മകമായി അയാള്‍ ചിത്രീകരിക്കുകയാണ്‌, അതില്‍ യാഥാര്‍ത്ഥ്യം അടങ്ങിയിരിക്കുന്നു. ഇതുപോലെ ബൈബിളിലെ വ്യത്യസ്ത രചനാരീതികളിലൂടെ അവതരിപ്പിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുകയാണ്‌ വ്യാഖ്യാതവിന്റെ ധര്‍മ്മം.

ബൈബിള്‍ വ്യാഖ്യാനത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ചാണ്‌ ചുരുക്കത്തില്‍ പ്രതിപാദിക്കാന്‍ പരിശ്രമിച്ചത്‌. ഈ സങ്കീര്‍ണ്ണതകളെയെല്ലാം അവഗണിച്ച്‌ കണ്‍മുന്‍പിലിരിക്കുന്ന ബൈബിളിനെ വെറും അക്ഷരക്കൂട്ടമായി മാത്രം കണക്കിലെടുത്ത്‌ ചിലര്‍ നല്‍കിവരുന്ന വൈയക്തികമായ വ്യാഖ്യാനത്തിന്റെ അപൂര്‍ണ്ണതകളിലേക്ക്‌ വിരല്‍ ചൂണ്ടുകയായിരുന്നു ലക്ഷ്യം. അതേസമയം, ഈ സങ്കീര്‍ണ്ണതകള്‍ എല്ലാമുണ്ടായിരുന്നാലും ഒരു സാധാരണവിശ്വാസിക്ക്‌ മനസ്സിലാവാത്ത രീതിയിലല്ല ബൈബിളിന്റെ ഘടന. അതായത്‌ ബൈബിള്‍വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ്‌ നേടിയവര്‍ക്ക്‌ മാത്രമേ അത്‌ മനസ്സിലാക്കാനാവൂ എന്നല്ല, മറിച്ച്‌ എല്ലാവര്‍ക്കുമായി ഒരിക്കല്‍ എന്നന്നേക്കുമായി വെളിപ്പെടുത്തപ്പെട്ട ദൈവവചനമാണ്‌ അതില്‍ അടങ്ങിയിരിക്കുന്നത്‌. എന്നന്നേക്കുമായി എഴുതപ്പെട്ട 'ഭൂതകാലത്തിന്റെ വചനം' സ്വന്തജീവിതത്തില്‍ സജീവമാക്കിയാല്‍ അവയെല്ലാം ലളിതമായി മനസ്സിലാക്കാനാവും. വിശ്വാസപരമായ ഈ സജീവതയില്‍ ബൈബിളിലൂടെ വ്യക്തിപരമായി സംസാരിക്കുന്ന ദൈവത്തിന്റെ തുടിക്കുന്ന ഹൃദയം ഒരു വിശ്വാസിക്ക്‌ സ്വന്തം ഹൃദയതുടിപ്പുകളോട്‌ ചേര്‍ത്ത്‌ വായിക്കാനും മനസ്സിലാക്കാനും സാധിക്കും. കാരണം തിരുവചനം ദൈവനിവേശിതമാണ്‌.
(തുടരും)

20 comments:

ക്രിസ്‌വിന്‍ said...

മനസിരുത്തി മുഴുവനും വായിച്ചില്ല.എന്നാലും ഓടിച്ചിട്ട്‌ ഒന്ന് വായിച്ചു.. മനോഹരം..!!
ആശംസകള്‍

അജയ്‌ ശ്രീശാന്ത്‌.. said...

ഭഗവത്‌ ഗീത, ഖുര്‍ ആന്‍, ബൈബിള്‍... വിശുദ്ധ ഗ്രന്ഥങ്ങളിലേതും വ്യാഖ്യാനിക്കപ്പെടുമ്പോള്‍ തികച്ചും ഉത്തമമായ ഒരു വിവരണം ലഭിക്കുമെന്ന്‌ ഒരിക്കല്‍ പോലുംആഗ്രഹിച്ചുപോവരുത്‌... എന്തെന്നാല്‍ വ്യാഖ്യാതാവിണ്റ്റെ മനോവ്യാപാരവും, ലോകവീക്ഷണവും പാണ്ഡിത്യവും, സമീപനവുമെല്ലാംവ്യാഖ്യാനത്തെയും സ്വാധീനിക്കും.. അതിനാല്‍ പലപ്പോഴും വിശുദ്ധ ഗ്രന്ഥങ്ങളുടെ സാരാംശങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കപ്പെടാറുമുണ്ട്‌.

ബാജി ഓടംവേലി said...

ആശംസകള്‍...
തുടരുക.....

പതാലി said...

പ്രിയ സഞ്ചാരീ...
താങ്കളുടെ പോസ്റ്റുകള്‍ ശ്രദ്ധിക്കാന്‍ വൈകി. ഏതായാലും അതും ലിങ്കുകളും ഒറ്റയിരിപ്പിന് വായിച്ചു. മനോഹരം എന്നൊക്കെ പറഞ്ഞ് അവസാനിപ്പിക്കുന്നത് അനീതിയാകും.

താങ്കള്‍ ബ്ലോഗിനായി തെരഞ്ഞെടുത്ത മേഖലയും അത് കൈകാര്യം ചെയ്യുന്ന രീതിയും ഭാഷയും എല്ലാം അഭിനന്ദനാര്‍ഹമാണ്.

മിത്ത് എന്ന വാക്കുപയോഗിച്ച് ബൈബിള്‍ ഭാഗങ്ങള്‍ നിസാരവല്‍ക്കിരിക്കുന്നതിന്‍റെ യുക്തിയില്ലായ്മ ചൂണ്ടിക്കാട്ടുന്നതും ബൈബിള്‍ വ്യാഖ്യാനത്തിന് മുതിരും മുന്പ് അറിഞ്ഞിരിക്കേണ്ട മാനദണ്ഡങ്ങളുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.

സഞ്ചാരി ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളെങ്കിലും സഭയുടെ പൊതുവായ പ്രബോധനങ്ങളിലും മതപഠനത്തിലുമൊക്കെ ഉള്ളവയാണെങ്കിലും ഇത്തരം അറിവുകളുടെ കാര്യത്തില്‍ എല്ലാവരെയും കാലാനുസൃതമായി നവീകരിക്കുന്നതിനുള്ള സംവിധാനം കേരള സഭയില്‍ ഇല്ലെന്നുന്നതന്നെ പറയാം.

ഈ സാഹചര്യത്തില്‍ ഇത്തരം നവീന മാധ്യമങ്ങളിലൂടെ താങ്കളെപ്പോലെയുള്ളവര്‍ നടത്തുന്ന ചുവടുവയ്പ്പിനെ അഭിനന്ദിക്കാതിക്കാനാവില്ല.

സജീവമായി മുന്നോട്ടു പോകുക. ഇനിയും ഒരു പാടു കാര്യങ്ങള്‍ അറിയിക്കാനും പങ്കുവെക്കാനും ചര്‍ച്ച ചെയ്യാനും ഒട്ടേറെ കാര്യങ്ങളില്‍ സംശയങ്ങള്‍ ദുരീകരിക്കാനും താങ്കള്‍ക്കു കഴിയട്ടെ.
ഏറ്റെടുക്കാനിരിക്കുന്ന വലിയ ദൗത്യത്തിനു മുന്നോടിയി ഏറെ പ്രസക്തമായ മറ്റൊരു ദൗത്യമാണ് താങ്കള്‍ ചെയ്യുന്നത്.

ജോണ്‍ജാഫര്‍ജനാ::J3 said...

സഞ്ചാരി, ഇതില്‍ ചിരിക്കാന്‍ ഒന്നുമില്ലല്ലൊ,
എവിടുന്നെങ്കിലും കേട്ടതും ആരുടെയെങ്കിലും പുസ്തകത്തിന്റെ അറ്റവും മുറിയും കാണാതെ പഠിച്ചും കുറേ ജര്‍മന്‍ നിരീശ്വരവാദികളുടെ പേരും കൂട്ടിച്ചേര്‍ത്ത് സംസാരിക്കുന്ന ഒരു ബ്ലോഗനുണ്ടല്ലൊ ഇവിടെയെങ്ങാണ്ട്, അയാളുടെ പോസ്റ്റ് വായിക്കാന്‍ എന്നാ രസമാ ഉവ്വേ?
അതുപോലെ ഇച്ചിരേം പരിഹാസമില്ലാതെ എഴുതിയാല്‍ ഇതുപിന്നെ ആരു വായിക്കാനാ?

എന്നാ ആയാലും ഞാന്‍ മനസ്സിരുത്തി വായിച്ചു.
തുടര്‍ന്നും എഴുതണം, തീര്‍ച്ചയായും വീണ്ടും വരാം,
ഉര്‍വശീ ശാപം ഉപകാരം എന്ന് പറഞ്ഞത് പോലെ ബാബു വന്നത് കാര്യമായി അയാള്‍ എഴുതുന്ന വാലിന്റേയും മുറിയുടേയും , പരിഹാസത്തിന്റേയും സത്യം അറിയാന്‍ ഇവിടെ വന്ന് വായിച്ചിട്ട് പോകാലോ
കങ്കാരുലേഷന്‍‌സ്:)

അപ്പു ആദ്യാക്ഷരി said...

പ്രിയ സഞ്ചാരീ,

ഈ ലക്കവും മനസ്സിരുത്തിവായിച്ചു. തുടരുക.
വിശുദ്ധഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ വായനക്കാരന്‍ മനസ്സിലാക്കിയിരിക്കേണ്ട അവശ്യകാര്യങ്ങളെപ്പറ്റി പറഞ്ഞത് നന്നായി. നമ്മള്‍ ഇപ്പോഴത്തെ കാലഘട്ടവുമായി ബന്ദ്ധപ്പെടുത്തി അത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് പല തെറ്റിദ്ധാരണകള്‍ക്കും കാരണം എന്നു തോന്നുന്നു.

പോസ്റ്റുകള്‍ക്കിടയില്‍ ഇത്രയും കാലദൈര്‍ഘ്യം കൊണ്ടുവരാതെ വേഗത്തില്‍ ഇതു പൂര്‍ത്തിയാക്കുക.

പതാലി said...

അപ്പു പറഞ്ഞത് ആവര്‍ത്തിക്കുന്നു.
പോസ്റ്റുകള്‍ക്കിടയിലുള്ള കാലതാമസം കുറച്ചാല്‍ നന്ന്. തിരക്കുകൊണ്ടാകുമെന്ന് കരുതുന്നു.
എങ്കിലും സമയം കണ്ടെത്താന്‍ ശ്രമിക്കുക.

പതാലി said...

അപ്പു പറഞ്ഞത് ആവര്‍ത്തിക്കുന്നു.
പോസ്റ്റുകള്‍ക്കിടയിലുള്ള കാലതാമസം കുറച്ചാല്‍ നന്ന്. തിരക്കുകൊണ്ടാകുമെന്ന് കരുതുന്നു.
എങ്കിലും സമയം കണ്ടെത്താന്‍ ശ്രമിക്കുക.

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

നന്ദി ക്രിസ്‌വിന്‍... സമയം കിട്ടുമ്പോള്‍ വീണ്ടും വരുമല്ലൊ.

അമൃതയുടെ വീക്ഷണത്തോട് യോജിക്കുന്നു. എങ്കിലും, ഖുറാന്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനാവുമോ എന്ന് സംശയിക്കുന്നു. കാരണം ഇസ്ലാം മത വിശ്വാസ പ്രകാരം ഖുറാനിലെ വചനങ്ങള്‍ ഗബ്രിയേല്‍ ദൂതന്‍ വഴി മുഹമ്മദ് നബിക്ക് നേരിട്ട് ചൊല്ലികൊടുക്കപ്പെട്ടതാണ് എന്നാണ് ഞാന്‍ മന‍സ്സിലാക്കിയിരിക്കുന്നത്. ആയതിനാല്‍ മേല്‍പ്പറഞ്ഞ തത്വങ്ങള്‍ അവര്‍ക്ക് സ്വീകാര്യമാവാന്‍ സാധ്യതയില്ല.

നന്ദി ബാജി...

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പതാലി, പ്രോത്സാഹനത്തിന് നന്ദി. വിശ്വാസത്തേ സംബന്ധിച്ച കാര്യങ്ങള്‍ വായിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും എന്റെ തന്നെ വിശ്വാസവളര്‍ച്ചക്ക് ഏറെ സഹായകമാവുന്നുണ്ട്. അതു പങ്കുവെയ്കുമ്പോള്‍ ഒരു ആത്മസംതൃപ്തിയും ഉണ്ട്. താങ്കള്‍ സൂചിപ്പിച്ച പോലെ സമയപരിമിതി തന്നെയാണ് പ്രശ്‌നം. പോരത്തതിന് ഇവിടെയിപ്പോ പരീക്ഷാക്കാലവും... എങ്കിലും ഞാന്‍ പ്രരിശ്രമിക്കാം. ഈ നല്ല വാക്കുകള്‍ സമയം കണ്ടെത്താന്‍ സഹായകമാവും എന്ന് പ്രതീക്ഷിക്കാം :)


ജോണ്‍ജാഫര്‍ജനാ, അവിടെ പോയി അതൊക്കെ വായിക്കുമ്പോള്‍ എനിക്ക് പ്രത്യേകിച് ഒരു സംശയവും തോന്നാറില്ല. കാരണം അത്തരം വാദഗതികള്‍ തെറ്റാണെന്ന് അവയെ കുറിച്ച് പഠിച്ചിരുന്ന സമയത്ത് മന‍സ്സിലാക്കിയിരുന്നു. പക്ഷെ വ്യക്തമായ ഒരുത്തരം നല്‍കണമെങ്കില്‍ വീണ്ടും പഴയപാഠപുസ്തകങ്ങള്‍ മറിച്ചു നോക്കേണ്ടി വരുന്നുണ്ട്. അങ്ങനെ അവയെല്ലാം എനിക്ക് ഒന്നുക്കൂടി ഉറപ്പിക്കാന്‍ കഴിയുന്നു. ചുരുക്കത്തില്‍ ഞാനടക്കം ഒരുപാട് പേര്‍ക്ക് അതൊക്കെ ഉപകാരമവുന്നുണ്ട് അല്ലേ. നാളേ ഇനി ആരെങ്കിലും അത്തരം സംശയങ്ങള്‍ ഉന്നയിച്ചാല്‍ എനിക്ക് പുസ്തകം നോക്കാതെ പറയാനാവും:) മനസ്സിരുത്തി വായിക്കുന്നതിന് നന്ദി. ഭാവിയില്‍ ഞാനും വിമര്‍ശനങ്ങള്‍ പ്രതീഷിക്കുന്നു.


അപ്പുവേട്ടാ...എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്ന് അറിയാമല്ലൊ എന്നതാണ് ആശ്വാസം. മാസത്തില്‍ രണ്ട് പോസ്റ്റെങ്കിലും എഴുതാം എന്ന് അപ്പുവേട്ടനോട് പറഞ്ഞ വാക്കു പാലിക്കാന്‍ ഞാന്‍ കഷ്ടപ്പെടുകയാണ്. ഇനി പരീക്ഷകള്‍, തിര‍ക്ക് പിടിച്ച അവധിക്കാലം, പട്ടം... എല്ലാം ഓര്‍ക്കുമ്പോള്‍??? എങ്കിലും ശ്രമിക്കാം എന്നൊരു ഉറപ്പു മാത്രം. നന്ദി...

Roby said...

സഞ്ചാരിയുടെ ഭാഷ എനിക്കിഷ്ടമായി. വിശ്വാസസംബന്ധമായ സംശയങ്ങള്‍ ചോദിക്കാനൊരാളായി.

ഞാനൊരു ശാസ്ത്രവിദ്യാര്ത്ഥിയും വിശ്വാസിയുമാണ്‌ (രസതന്ത്രം തന്നെ).

ഈ 'ദൈവശാസ്ത്രം' എന്നു പറയുന്നതില്‍ തന്നെ എന്തോ ഒരു പൊരുത്തക്കേടില്ലേ?
കാരണം ശാസ്ത്രം എന്നു പറയുന്നത് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാവുന്നതല്ലേ? വിശ്വാസമാകട്ടെ തികച്ചും വ്യക്തിപരമായ അനുഭവങ്ങളില്‍ അധിഷ്‌ഠിതവും. താങ്കള്‍ ഒരു ദൈവശാസ്ത്രവിദ്യാര്ഥിയാണെന്നു കണ്ടു. അതു കൊണ്ടാണ്‌ ചോദിച്ചത്.

ആശംസകള്‍...

അന്ന ഫിലിപ്പ് said...

പ്രിയ സഞ്ചാരി,
കൊള്ളം.എന്നെപ്പോലുള്ള നസ്രാണികള്‍ക്കു മാത്രമല്ല, എല്ലാ മതവിഭാഗക്കാര്‍ക്കും ഈ ബ്ലോഗീന്ന് ഒരുപാട് അറിയാനൊണ്ട്.എന്‍റാങ്ങള പറഞ്ഞപോലെ പത്താള്‍ക്ക് പ്രയോജനമുണ്ടാകുന്ന ചുരുക്കം ബ്ലോഗുകളുടെ കൂട്ടത്തില്‍ ഒന്നൂടെയായി.

ബൂലോകത്തെ വിവാദങ്ങളിലൊന്നും ചെന്നു പെടാതെ നോക്കിക്കോണെ. വേറെ ചെല ഡീക്കന്മാരും മറ്റും സഭേടെ പേരില് ബൂലോകത്ത് വെല്ലുവിളി നടത്തി ഉറഞ്ഞു തുള്ളുന്നുണ്ട്. അതിലേ പോയേക്കല്ലെ. തൊടങ്ങിവെച്ച ജോലി ഭംഗിയായി തുടരുക.

ആശംസകള്‍.

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

ശ്രീ റോബി,
താങ്കളുടെ നിരീക്ഷണത്തോട്‌ ഞാനും യോജിക്കുന്നു. ശാസ്ത്രത്തെ നിര്‍വചിക്കുന്ന എല്ലാ ഘടകങ്ങളും ദൈവശാസ്ത്രത്തില്‍ കണ്ടെത്താനാവില്ല. എങ്കിലും ദൈവശാസ്ത്രത്തിനും മറ്റ്‌ ശാസ്ത്രങ്ങളെ പോലെ തനതായ മാര്‍ഗ്ഗങ്ങളും, ഐക്യവും, ക്രമബദ്ധതയും ഉണ്ട്‌. ഇപ്രകാരം ദൈവത്തെ മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകതക്ക രീതിയില്‍ അവതരിപ്പിക്കുന്നത്‌ കൊണ്ട്‌ അതിനെ ദൈവശാസ്ത്രം എന്ന് പ്രായോഗികമായി വിളിക്കാമെന്ന്‍ തോന്നുന്നു. അതായത്‌ അതില്‍ ശാസ്ത്രീയത ഉണ്ട്‌ പക്ഷെ അത്‌ വിശ്വാസത്തില്‍ അധിഷ്ടിതമാണ്‌. അത്‌ ഒരു അനുമാന ശാസ്ത്രമാണ്‌, വെളിപ്പെടുത്തപ്പെട്ടവയില്‍ നിന്ന് ആരംഭിക്കുന്ന അനുമാനങ്ങള്‍. അത്‌ പ്രായോഗിക ശാസ്ത്രമാണ്‌, ജീവിതത്തില്‍ പകര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക്‌.

ഈ പദത്തിന്റെ ഉത്ഭവം തെയോസ്‌(ദൈവം), ലോഗോസ്‌ (ശാസ്ത്രം, വചനം, സംഭാഷണം) എന്നീ രണ്ട്‌ ഗ്രീക്ക്‌ പദങ്ങളില്‍ നിന്നാണ്‌ (theologia). ദൈവത്തെ കുറിച്ചുള്ള സംഭാഷണം എന്നും പറയാം. മധ്യകാലഘട്ടത്തില്‍ സര്‍വ്വകലാശാലകളില്‍ മറ്റ്‌ ശാസ്ത്രവിഷയങ്ങളുടെ തുല്ല്യപ്രാധാന്യം ഈ വിഷയത്തിനുണ്ടായിരുന്നു. ഒരുപക്ഷെ ഈ ഒരു ചരിത്രപശ്ചാത്തലം പിന്നീട്‌ തുടര്‍ന്നതായിരിക്കാം. പക്ഷെ അന്നും ചിലര്‍ ദൈവശാസ്ത്രമെന്ന വീക്ഷണത്തെ എതിര്‍ത്തിട്ടുണ്ട്‌. ഇതുമായ്‌ ബന്ധപ്പെട്ട്‌ സെന്റ്‌ തോമസ്സ്‌ അക്വീനാസ്സിന്റെ ചില വാദഗതികള്‍ 'ഇവിടെ' വായിക്കുക.

താങ്കളുടെ 'ആദവും ഹവ്വയും' എന്ന ലേഖനം വായിച്ചിരുന്നു, അത്തരത്തിലുള്ളവ ഇനിയും പ്രതീക്ഷികുന്നു. പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയ അന്നാ,
അന്നയുടെ കുറിപ്പ് ഞാന്‍ കണ്ടിരുന്നു. എങ്ങനെ കണ്ടുപിടിച്ചു എന്റെ യതാര്‍ത്ഥ പേര് ? ആ ലിങ്കിനു നന്ദി. ആ കുറിപ്പിലൂടെ കുറച്ചു പേര്‍ക്ക് കൂടി ഇവ വായിക്കാന്‍ കാരണമാകുന്നതില്‍ ഞാനും സന്തോഷിക്കുന്നു.
ഈ പ്രോത്സാഹനത്തിന് ഒരിക്കല്‍ കൂടി നന്ദി...

സജി said...

@ ചരിത്രാതീത ചരിത്രത്തില്‍ സംഭവിച്ച പ്രപഞ്ചസൃഷ്ടിയാണ് ഇവിടെ പ്രതിപാദ്യം. സൃഷ്ടിയുടെ അര്‍ത്ഥത്തെ വ്യാഖ്യാനിയ്ക്കുകയാണ് ഗ്രന്ഥകാരന്‍അപ്പോള്‍ സഞ്ചാരി പറഞ്ഞതു പോലെ ചില സന്ദേശങ്ങള്‍ നല്‍കാന്‍ ഗ്രന്ഥകാരന്‍ അന്നു സമൂഹത്തില്‍ നിലനിന്നിരുന്ന കഥകള്‍ ഉപയോഗിച്ചുകാണാം..

മുകളില്‍ എഴുതിയതിന് അഭിപ്രായം പറ്യാമെന്നു കരുതുന്നു.

ഉല്പത്തിയില്‍ പറയുന്ന സ്ര്ഷ്ടിയുടെ വിവരണം ഒരു ഭൂതകാലത്തെ സംഭവങ്ങളുടെ വിവരണമാണ് എന്നത് സത്യം. അതുകൊണ്ടു തന്നെ വിശദാംശങ്ങള്‍ കുറവും ആണ്. അതുകൊണ്ടൊന്നും ആ സംഭവങ്ങള്‍ സമൂഹത്തില്‍ നിനിന്നിരുന്ന കഥകള്‍ ആണെന്നതിന് പറയാന്‍ കഴിയില്ല.
ആദ്യം തന്നെ മിത്ത് എന്ന പ്രയോഗം തന്നെ ബൈബിളിന് ചേര്‍ന്നതല്ല!

സഞ്ചാരി അതിനെ അല്പം ഭംഗിയായി വിശദീകരിച്ചു ലഖൂകരിച്ചിട്ടുണ്ട് എങ്കിലൂം, അത് ഒരു കഥ ആകുവാന്‍ ഉള്ള സാധ്യത താള്ളിക്കളയുന്നില്ല.
അതു ശരിയല്ല. ഉല്പത്തിയില്‍ പറയുന്നത് എല്ലാം അങ്ങിനെ തന്നെ നടന്നതാണ്, പക്ക്ഷെ, ഭൂതകാല സംഭവത്തിന്റെ വിശദീകരണം ആയതുകൊണ്ട് വിശദാംശങ്ങള്‍ കുറവാണ് ,അത്ര മാത്രം!

ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെ ദൈവ നിവേശിതമാണ്.ഏതെങ്കിലും ഭാഗം വിശ്വസിക്കാനോ വിശദീകരിക്കുയ്‌വാനോ ബുധിമുട്ട് വരുന്നുവെങ്കില്‍ അതു നമ്മുടെ മാത്രം പരിമിതിയാണ്.

സജി said...

പ്രിയ സഞ്ചാരി,
നമ്മുടെ കാഴ്ചപ്പാടില്‍ യോജിക്കാന്‍ കഴിയാത്ത മേഘലകള്‍ ഉണ്ടാവാം, ഉണ്ട്.എങ്കിലും,
ശ്രി.ബാബുവുനുള്ള ഒരു എളിയ മറുപടി ഈ ലിങ്കില്‍ ഞാന്‍ എഴുതിയിരുന്നു.

സമയം പോലെ, അതില്‍ ഒന്നു കണ്ണോടിക്കുകയും, അഭിപ്രായം പറയുകയും ചെയ്യുമല്ലോ!

സഞ്ചാരി @ സ്വര്‍ഗ്ഗീയം said...

പ്രിയ സജി
താങ്കള്‍ പറഞ്ഞതുപോലെ: "നമ്മുടെ കാഴ്ചപ്പാടില്‍ യോജിക്കാന്‍ കഴിയാത്ത മേഘലകള്‍ ഉണ്ടാവാം" ഇതുതന്നെയാണ് എന്റെ ഉത്തരവും. ഞാന്‍ വയിച്ചറിഞ്ഞവയില്‍ നിന്നും എന്റെ വിശ്വാസത്തിനും യുക്തിക്കും നിരക്കുന്നതുമായ കാര്യങ്ങളാണ് ഞാനെഴുതിയിട്ടുള്ളത്. താങ്കള്‍ക്ക് അതിനോട് വിയോജിക്കാം അതിനുള്ള കാരണങ്ങള്‍ ചൂണ്ടികാട്ടാം. അവ പങ്കുവെയ്കുന്നതിന് ഒത്തിരി നന്ദി.

മിത്തിനെ സംബന്ധിച്ച് പറഞുതുടങ്ങിയപ്പോള്‍ ഞാനെഴുതിയത് ഇപ്രകാരമാണ് "...ഉദാഹരണത്തിന്‌ അതിലെ ചില ഭാഗങ്ങള്‍ മിത്തുകള്‍ ആണെന്ന് ബൈബിള്‍ പണ്ഡിതര്‍ പഠിപ്പിക്കുമ്പോള്‍ ഏതര്‍ത്ഥത്തിലാണ്‌ അവര്‍ അതുപയോഗിക്കുന്നതെന്ന് അറിയേണ്ടതുണ്ട്‌..." അതായത് അറിവുള്ളവരും ആ മേഖലയില്‍ പ്രാവീണ്യമുള്ളവരുമാണ് അത് പറയുന്നത് . എന്തായാലും ഉത്പത്തി പുസ്തകം മുഴുവനും മിത്താണ് എന്ന വാദത്തോട് ഞാനും യോജിക്കുന്നില്ല, അങ്ങനെ ഞാന്‍ എഴുതിയിട്ടുമില്ല. ഒപ്പം ഉത്പത്തിയിലെ ആദ്യത്തെ 11 അധ്യായങ്ങളിലെ വിവരണങ്ങള്‍ അതുപോലെ സംഭവിച്ചു എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അറിവുണ്ട് എന്ന് ഞാന്‍ കരുതുന്നവര്‍ അങ്ങനെയാണ് എന്നെ പഠിപ്പിച്ചത്.

അതേസമയം വിശ്വസിക്കാനും വിശദീകരിക്കാനുമുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടല്ല ഇങനെയൊക്കെ പണ്ഡിതര്‍ പറയുന്നത്. മറിച്ച് വ്യക്തമായ പഠനങ്ങളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ നിന്നാണ് അവര്‍ ഇപ്രകാരം പറയുന്നത്. അതായത് ഇവ എഴുതപ്പെട്ട കാലവും ഇതേ രീതിയിലുള്ള കഥകളും ആശയങ്ങളും നിലനിന്നിരുന്ന മറ്റ് സമൂഹങ്ങളുമായുള്ള താരതമ്യപഠനം ഒക്കെ ഇതിന്റെ ഭാഗമാണ്.

ബൈബിളിനെ സ്വന്തം സൌകര്യമനുസരിച്ച് വ്യാഖ്യാനിക്കുന്നതിനോട് ഞാനും യോജിക്കുന്നില്ല എന്ന് ഈ വരികളില്‍ വ്യയ്കതമാക്കിയിരുന്നു: ‘...അതേസമയം ബൈബിളില്‍ നിന്ന് അവിശ്വസനീയവും വൈരുദ്ധ്യാത്മകവുമായി കാണപ്പെടുന്നവ മാത്രം പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്ത്‌ സ്വന്തനിഗമനങ്ങളില്‍ എത്തിചേരുമ്പോള്‍, അവ വിശുദ്ധ ഗ്രന്ഥത്തിന്റെ ലക്ഷ്യവും കാരണവുമായ ഘടകങ്ങളെ ഒഴിവാക്കി അത്‌ പരിശോധിക്കുന്ന വ്യക്തിയുടെ മുന്‍വിധികള്‍ മാത്രമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ഒരുകൂട്ടര്‍ ബൈബിളില്‍ അവര്‍ക്ക്‌ സ്വീകാര്യമായ ചില കാഴ്ചപ്പാടുകള്‍ മാത്രം എടുക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച്‌ മറ്റൊരു കാഴ്ചപ്പാട്‌ അതില്‍ ആരോപിക്കുന്നു...‘

സ്വന്തനിഗമനങ്ങളില്‍ എത്തുന്നതിനേക്കാള്‍ അറിവിന്റെ കൂട്ടായ ശാസ്ത്രീയമായ അന്വോഷണഫലങ്ങള്‍ അംഗീകരിക്കുന്നതിനോടാണ് എനിക്ക് താത്പര്യം. അവയെല്ലാം എനിക്കറിയാമെന്നൊ ഇവിടെ അവതരിപ്പിക്കാനാവുമെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. എങ്കിലും നമുക്കെല്ല്ലാവര്‍ക്കും കുറേശ്ശെയായി ചോദ്യം ചെയ്തും ഉത്തരങ്ങള്‍ കണ്ടുപിടിച്ചും അവ പങ്കുവെച്ചും സംശയനിവാരണത്തിനായി പരിശ്രമിക്കാം.

തിരുവചനത്തോട് നിങ്ങള്‍ ഓരോരുത്തരും കാണിക്കുന്ന താത്പര്യം തീര്‍ച്ചയായും ഒത്തിരി നന്മകള്‍ക്ക് കാരണമാവുമെന്ന വിശ്വാസത്തോടെ...

*പരീക്ഷാത്തിരക്കിലാണ്, അതാണ് ചര്‍ച്ചകളില്‍ സജീവമാകത്തത്, അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടല്ല. ഒപ്പം അറിവിന്റെ പരിമതികളുമുണ്ട് , ഞാന്‍ ഒരു ബൈബിള്‍ പണ്ഡിതനുമല്ല. ഇപ്പോ ഇതോക്കെ വീണ്ടൂം അന്വോഷിച്ചു പോയാല്‍ പരീക്ഷകള്‍ ഞാന്‍ പിന്നേയുമഴുതേണ്ടിവരും :)

kaalidaasan said...

വിശുദ്ധഗ്രന്ഥത്തെ അക്ഷരാര്‍ത്ഥത്തില്‍ മാത്രം വ്യാഖ്യാനിക്കുകയും യഥേഷ്ടം ഓരോരൊ നിഗമനങ്ങളില്‍ എത്തിചേരുകയും ചെയ്യുന്ന പ്രവണത സാധാരണയായി കാണുന്നു.

ബൈബിള്‍ വ്യാഖ്യാനിക്കുന്നതിനേക്കുറിച്ചുള്ള തങ്കളുടെ ലേഖനം വായിച്ചു. അക്ഷരാര്‍ത്ഥത്തില്‍ മാത്രം വ്യാഖ്യാനിക്കുന്നതിന്റെ അപകടവും മനസിലായി. തഴേക്കാണുന്ന ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നുള്ള ഭാഗം എങ്ങനെയാണ്, , വ്യാഖ്യാനിക്കേണ്ടത്? അക്ഷരാര്‍ത്ഥത്തിലോ അതോ വ്യം ഗ്യാര്‍ ത്ഥത്തിലോ? വ്യംഗ്യാര്‍ ത്ഥത്തിലാണെങ്കില്‍, അതില്‍ നിന്നും എന്താണ്, മനസിലാക്കേണ്ടത്?

1:1 In the beginning God created the heaven and the earth.

1:2 And the earth was without form, and void; and darkness was upon the face of the deep. And the Spirit of God moved upon the face of the waters.

1:3 And God said, Let there be light: and there was light.

1:4 And God saw the light, that it was good: and God divided the light from the darkness.

1:5 And God called the light Day, and the darkness he called Night. And the evening and the morning were the first day.

1:6 And God said, Let there be a firmament in the midst of the waters, and let it divide the waters from the waters.

1:7 And God made the firmament, and divided the waters which were under the firmament from the waters which were above the firmament: and it was so.

1:8 And God called the firmament Heaven. And the evening and the morning were the second day.

1:9 And God said, Let the waters under the heaven be gathered together unto one place, and let the dry land appear: and it was so.

1:10 And God called the dry land Earth; and the gathering together of the waters called he Seas: and God saw that it was good.

1:11 And God said, Let the earth bring forth grass, the herb yielding seed, and the fruit tree yielding fruit after his kind, whose seed is in itself, upon the earth: and it was so.

1:12 And the earth brought forth grass, and herb yielding seed after his kind, and the tree yielding fruit, whose seed was in itself, after his kind: and God saw that it was good.

1:13 And the evening and the morning were the third day.

1:14 And God said, Let there be lights in the firmament of the heaven to divide the day from the night; and let them be for signs, and for seasons, and for days, and years:

1:15 And let them be for lights in the firmament of the heaven to give light upon the earth: and it was so.

1:16 And God made two great lights; the greater light to rule the day, and the lesser light to rule the night: he made the stars also.

1:17 And God set them in the firmament of the heaven to give light upon the earth,

1:18 And to rule over the day and over the night, and to divide the light from the darkness: and God saw that it was good.

1:19 And the evening and the morning were the fourth day.

1:20 And God said, Let the waters bring forth abundantly the moving creature that hath life, and fowl that may fly above the earth in the open firmament of heaven.

1:21 And God created great whales, and every living creature that moveth, which the waters brought forth abundantly, after their kind, and every winged fowl after his kind: and God saw that it was good.

1:22 And God blessed them, saying, Be fruitful, and multiply, and fill the waters in the seas, and let fowl multiply in the earth.

1:23 And the evening and the morning were the fifth day.

1:24 And God said, Let the earth bring forth the living creature after his kind, cattle, and creeping thing, and beast of the earth after his kind: and it was so.

1:25 And God made the beast of the earth after his kind, and cattle after their kind, and every thing that creepeth upon the earth after his kind: and God saw that it was good.

1:26 And God said, Let us make man in our image, after our likeness: and let them have dominion over the fish of the sea, and over the fowl of the air, and over the cattle, and over all the earth, and over every creeping thing that creepeth upon the earth.

1:27 So God created man in his own image, in the image of God created he him; male and female created he them.

N.J Joju said...

കാളിദാസന്‍,

“ഉത്പത്തിയിലെ ആദ്യത്തെ 11 അധ്യായങ്ങളിലെ വിവരണങ്ങള്‍ അതുപോലെ സംഭവിച്ചു എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം അറിവുണ്ട് എന്ന് ഞാന്‍ കരുതുന്നവര്‍ അങ്ങനെയാണ് എന്നെ പഠിപ്പിച്ചത്.” ഇതു സഞ്ചാരിയുടെ തന്നെ കമന്റാണ്.

താങ്കള്‍ ചോദിച്ചിരിയ്ക്കുന്ന ഭാഗം ഉല്പത്തി പുസ്തകത്തിന്റെ ഒന്നാം അധ്യായമാണ്. അത് അക്ഷരാര്‍ത്ഥത്തിലല്ല വ്യാഖ്യാനിയ്ക്കേണ്ടത് എന്നു മനസിലായിക്കാണുമല്ലോ?

JMJ said...

good.....